Thursday, September 26, 2013

പ്രവാസിയുടെ മെനു.

അവധിക്കു നാട്ടിലെത്തിയ അയാള്‍ വീടൊക്കെ ഒന്ന് നടന്നു കണ്ടു. എല്ലാം വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള തന്റെ അദ്ധ്വാനത്തിന്റെ ബാക്കി പത്രം ഈ വീട് മാത്രമാണ്. അവസാനം അയാള്‍ അടുക്കളയിലും ഒന്ന് കേറി. പരിശോദന കഴിഞ്ഞു തിരിഞ്ഞിറങ്ങുമ്പോഴാണ്‌ ഫ്രിഡ്ജിന്റെ ഡോറില്‍ പതിച്ചു വെച്ചിരിക്കുന്ന ലിസ്റ്റു കണ്ടത്‌. ചില്ലി ചിക്കന്‍, ചിക്കന്‍ സിക്സ്ടി ഫൈവ്‌, ചിക്കന്‍ കടായി, ചിക്കാര്‍ ഫ്രൈ, ജിഞ്ചര്‍ ചിക്കന്‍, ഫിഷ്‌ ബിരിയാണി, നൂഡില്‍സ്, ഫ്രൈഡ്‌ റൈസ്‌,  അങ്ങനെ ഒരു നീണ്ട നിര. ലിസ്റ്റില്‍ ഉള്ള ഓരോ ഐറ്റംസിന്റെയും പേരുകള്‍ അയാള്‍ റസ്റോറന്റിലെ മെനുവില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഉടനെ ഭാര്യയെ വിളിച്ചു. ഇതെന്താ സംഭവം എന്നന്വേഷിച്ചു. കുട്ടികള്‍ക്ക് ആഗ്രഹമുള്ള  ഭക്ഷണം ആ ലിസ്റ്റില്‍ എഴുതിയിടും, ഭാര്യ ഓരോ ദിവസവും ഓരോന്നായി ഉണ്ടാക്കി കൊടുക്കും. "കുട്ടികളുടെ ആഗ്രഹമല്ലേ, അവര് എന്നോടല്ലാതെ പിന്നെ ആരോട് പറയാനാ... " ഭാര്യയുടെ ആത്മഗതം.

അടുക്കളയില്‍ നിന്നും ഇറങ്ങുമ്പോള്‍ അയാള്‍ ഗള്‍ഫിലെ തന്റെ മെനുവിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. "യോഗര്‍ട്ട് കുബ്ബൂസ്. പിക്കിള്‍ കുബ്ബൂസ്. കാലി കുബ്ബൂസ്.. കുബ്ബൂസ് ഗ്രേവി. ദാല്‍ കുബ്ബൂസ്. കാലി പൊറോട്ട വിത്ത്‌ പ്ലെയിന്‍ വാട്ടര്‍. വൈറ്റ്‌ റൈസ്‌ വിത്ത്‌ ഗ്രീന്‍ ചില്ലി.... 

Tuesday, September 24, 2013

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍

ഞാന്‍ എന്നോട് തന്നെ പറയുന്ന കാര്യങ്ങള്‍ നിങ്ങളും കൂടെ കേക്കുമ്പോള്‍ അത് മലര്‍ന്നു കിടന്നു തുപ്പുന്നതായിട്ടു തോന്നരുത്‌, കാരണം ഇതിനാരെന്കിലും ലൈക്‌ അടിച്ചു പോകാനല്ല എഴുതുന്നത്  മറിച്ചു ഏതെന്കിലും ഒരാളുടെ മനസ്സില്‍ ചിന്തിക്കാനുള്ള ബള്‍ബ്‌ കത്തിക്കാന്‍ പറ്റിയാല്‍ അതിന്റെ പുണ്യം എനിക്കും കിട്ടുമല്ലോ എന്നൊരു പ്രത്യാശ മാത്രമാണ്.

എന്റെ കാഴ്ചപ്പാടില്‍ എന്റെ സമൂഹത്തിന്റെ (ഇന്ത്യന്‍ മുസ്ലിന്കളുടെ) അധ:പതനം തുടങ്ങുന്നത് സ്വാതന്ത്ര്യ സമര കാലത്താണ് കാരണം ഇന്ഗ്ലീഷ്‌കാരോട് ഉള്ള വിദ്വേഷം മൂലം ഇന്ഗ്ലീഷ്‌ ഭാഷയെ ഉപേക്ഷിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ പൊതു വിദ്യാഭ്യാസം തന്നെ നിര്തലാക്കിക്കൊണ്ടാണ് മുസ്ലിന്കള്‍ അതിനോട് സഹകരിച്ചത്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ 'വിദ്യയാണ് ധനമെന്നും'  എന്നും 'നിന്നെ സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍ നീ വായിച്ചു തുടങ്ങൂ' എന്നും ആഹ്വാനം ചെയ്യാന്‍ നേതാക്കള്‍ മറന്നു പോയി അല്ലെങ്കില്‍ അവര്‍ക്ക് സാധിച്ചില്ല. അന്ന് പൂര്‍വികര്‍ നെഞ്ചിലേറ്റിയ ആ വിദ്വേഷം ഇന്നും നമ്മള്‍ തുടര്‍ന്ന് പോകുന്നു. പിന്നാലെ വന്ന നവോത്ഥാന പണ്ഡിതന്മാര്‍ ഭൌതിക വിദ്യാഭ്യസമല്ല ആത്മീയ വിദ്യാഭ്യാസമാണ് പ്രധാനം എന്ന് നമ്മെ പഠിപ്പിച്ചു. അതും തലയിലേറ്റി നടന്ന നമ്മില്‍ പലരും മാതൃ ഭാഷ പോലും എഴുതാന്‍ അറിയാത്ത മത പണ്ടിതന്മാരായി മാറി. ഒരു ശാസ്ത്ര ഗ്രന്ഥങ്ങളോ, മറ്റു ഭൌമശാസ്ത്ര കണ്ടെത്തലുകളോ, ലോകത്തിന്റെ ചലനം എങ്ങോട്ട് എന്നോ, പുറത്തു പോയി നോക്കാത്ത ഇത്തരക്കാര്‍, പഠിപ്പിച്ചു വിടുന്ന കുട്ടികള്‍ സമൂഹത്തില്‍ രണ്ടാം കിട പൌരന്മാരായി മാറി.  മത വിദ്യാഭ്യാസ സ്ഥാപനത്തിലെ മുതിര്‍ന്ന അധ്യാപകന് സ്വന്തം പേര് പോലും മാതൃ ഭാഷയില്‍ എഴുതാന്‍ അറിയില്ല എങ്കിലും മതത്തില്‍ അദ്ദേഹം പണ്ഡിതനാണ് എന്ന അവസ്ഥ പൊതു സമൂഹത്തിനു മുന്നില്‍ എന്റെ ജനതയെ നാണം കെടുത്തി.

ഇസ്ലാമില്‍ പൌരോഹിത്യം അനുവദിക്കുന്നില്ല എങ്കിലും ഒരു നേതാവിനെ പൂര്‍ണമായും അനുസരിക്കാന്‍  പറയുന്നുണ്ട്. പക്ഷെ വിദ്യാഭ്യാസമില്ലാത്ത നേതാക്കള്‍ വിളിച്ചു പറയുന്ന വിഡഡിത്തങ്ങള്‍ കേള്‍ക്കുന്ന വിദ്യാഭ്യാസമുള്ള അനുയായികള്‍ അവരെ അനുസരിക്കാത്ത അവസ്ഥാ വിശേഷം ഉടലെടുക്കുന്നു.

സമൂഹത്തില്‍ നേരിടുന്ന പട്ടിണിയും ദാരിദ്ര്യവും അധ:പതനവും തിരിച്ചറിയാന്‍ കഴിവില്ലാതെ ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് വേണ്ടി തമ്മിലടിച്ചു ഇസ്ലാമിക ആശയങ്ങളെ വളച്ചൊടിച്ചു  വ്യാഖ്യാനിച്ചു സ്വന്തം അനുയായികളെ രക്ത ബന്ധങ്ങളെ പോലും തിരിച്ചറിയാന്‍ കഴിവില്ലാത്ത  കോമാരങ്ങളാക്കി മാറ്റുന്നു. ഇതിന്റെ പിന്നില്‍ പണ്ഡിതന്മാരുടെ ഭൌതിക വിദ്യാഭ്യാസത്തിന്റെ അഭാവവും ലോകത്തിന്റെ നീക്കം എങ്ങോട്ട് എന്ന് മനസിലാക്കാന്‍ കഴിവില്ലായ്മയും ആണ്. ആധുനിക കാലത്ത് കടന്നു വരുന്ന ഹൈ ടെക് പ്രശ്നങ്ങള്‍ക്ക് മതപരമായ കാഴ്ചപ്പാട് എന്താണെന്ന് പറയണമെന്കില്‍ ഈ പ്രശ്നങ്ങള്‍  എന്താനെന്നു മനസിലാക്കാനുള്ള ഭൌതിക വിദ്യാഭ്യാസം എങ്കിലും  ആവശ്യമാണ്‌. അതില്ലാത്തവരാന് ഇന്ന് കാര്യങ്ങള്‍ സംസാരിക്കുന്നത്.

മലബാര്‍ മേഘലയില്‍ ഓരോ ജമാഅത്തിന്റെ കീഴിലും കല്യാണ ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വളരെ നിയന്ത്രണം കൊണ്ട് വന്നു കൊണ്ടിരിക്കുന്നു. കല്യാണ ദിവസം കുട്ടികള്‍ ബഹളമുണ്ടാക്കുന്നതിനു പോലും നിയന്ത്രണം കൊണ്ട് വന്നു എങ്കിലും ഏറ്റവും വലിയ അനാചാരമായ സ്ത്രീധന വിഷയത്തില്‍ ഇവര്‍ ഒന്നും മിണ്ടുന്നില്ല. വീഡിയോ റിക്കോര്‍ഡിംഗ് പാടില്ല എന്ന് പറയുന്ന ഇവര്‍ അതിനു നിരത്തുന്ന കാരണം അത് ധൂര്താണ് അതിലൂടെ സ്ത്രീകളുടെ സൌന്ദര്യമാണ് കൂടുതല്‍ പകര്‍ത്തി എടുത്തു അന്യര്‍ക്ക് കാഴ്ച വെക്കുന്നത് എന്നാണു.  നമ്മുടെ സ്ത്രീകളും പുരുഷന്മാരും ഇസ്ലാമികമായ രീതിയില്‍ തന്നെ ആണ് വസ്ത്രധാരണം ചെയ്തിട്ടുള്ളതെങ്കില്‍, ഇസ്ലാമികമായ രീതിയിലാണ് വിവാഹം നടക്കുന്നതെങ്കില്‍ എന്തിനു നാം ഭയക്കണം??? കിടപ്പ് മുറിയില്‍ നമ്മള്‍ വെച്ച് കൊടുത്ത ടീ വീ യില്‍ വരുന്ന അടിവസ്ത്രത്തിന്റെ പരസ്യത്തില്‍ കാണുന്ന വസ്ത്രം ധരിച്ചു നമ്മുടെ സഹോദരിമാര്‍ കല്യാണത്തിന് പങ്കെടുത്തത് വീഡിയോയിലൂടെ നാട്ടുകാര്‍ കണ്ടു പോകും എന്നുള്ള ഭയമാനെന്കില്‍, സഹോദരാ അത് വീഡിയോ റിക്കോര്‍ഡിംഗ് കൊണ്ടുണ്ടാകുന്ന പ്രശ്നമല്ല, അത് സാംസ്കാരിക അധ:പതനമാണ്, അതിനു തടയിടാന്‍ വിദ്യാഭ്യാസം ആവശ്യമാണ്‌. ഞാന്‍ ആരാണെന്നും എന്റെ വിശ്വാസം എന്താണെന്നും, എന്റെ യാത്ര എങ്ങോട്ടാണെന്നും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസം നല്‍കണം.  അടിസ്ഥാന പരമായി മതത്തില്‍ നിന്നും വ്യതിചലിച്ചു പോകുന്ന സമൂഹത്തെ നേര്‍ മാര്‍ഗത്തില്‍ നയിക്കാന്‍ ആത്മീയവും ഭൌതികവുമായ വിദ്യാഭ്യാസമുള്ള പക്വതയെത്തിയ നേതാക്കളെയാണ് ആവശ്യം,  നേതാവിനെ അനുസരിക്കുന്ന അനുയായികളെ ആണ്. അതിനു വേണ്ടത് വിധ്യഭ്യസമാണ്.   അല്ലാതെ മാതൃ ഭാഷയില്‍ നാല് വരി എഴുതാന്‍ അറിയാത്ത കൊമാളികളെ അല്ല.


Thursday, September 12, 2013

ഏരിയാ മാനേജരെ ഞാന്‍ തെറി വിളിച്ചു.

ഏരിയാ മാനേജരുടെ തെറി വിളി കേട്ട് കേട്ട് അവസാനം എന്റെ മനസിലുള്ളതൊക്കെ തെറിയായിട്ടു ഉച്ചത്തില്‍ വിളിച്ചു പറയണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചു ദിവസമായി. ഇന്ന് വ്യാഴാഴ്ച എന്ത് സംഭവിച്ചാലും നാളെയും മറ്റന്നാളും റിലാക്സ് ചെയ്യാന്‍ സമയം കിട്ടും. രാവിലെ ഓഫീസില്‍ കുറച്ചു വൈകിയാണ് എത്തിയത്‌. എത്തിയ ഉടനെ പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ രണ്ടും കല്പിച്ചു നേരെ ഏരിയാ മാനേജരുടെ റൂമിലേക്ക്‌ കയറിച്ചെന്നു, വാതില്‍ അകത്ത് നിന്നും അടച്ചു.  വായില്‍ വന്ന തെറിയൊക്കെ അലറി വിളിച്ചു പറഞ്ഞു. അയാളുടെ വീട്ടു കാരെ പൂരപ്പാട്ട് പാടി താലോലിച്ചു. അയാള് കാണിക്കുന്നത് അഴിമതിയാണെന്നും, അയാളുടെ ഭാര്യ കിളവിയാണെന്നും, അയാളുടെ ആസനം പൊളിക്കുമെന്നും ഒക്കെ അലറി.  അടഞ്ഞ വാതിലിനപ്പുറവും ശബ്ദം കേട്ടത് കൊണ്ടാകാം. ആരൊക്കെയോ സൈട് ഗ്ലാസിലൂടെ ഏരിയാ മാനേജരുടെ റൂമിലേക്ക്‌ പാത്തും പതുങ്ങിയും നോക്കുന്നു. സുഡാനി മാനേജര്‍ എത്തി നോക്കിയിട്ട് ഭയന്ന  ചിരി ചിരിച്ചിട്ട് പോയി. മനസിലുണ്ടായിരുന്നത് മുഴുവന്‍ പറഞ്ഞിട്ട് ഞാന്‍ പുറത്തിറങ്ങി കതകു വലിച്ചടച്ചു. അപ്പോഴും ഞാന്‍ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു. എന്ത് വന്നാലും സാരമില്ല വരുന്നിടത്തു വെച്ച് കാണാം.
റിസപ്ഷനിലെ സീറ്റില്‍ വന്നിരുന്നു ഒരു ദീര്‍ഘ നിശ്വാസം വിട്ടു. മനസിലെ പകയൊക്കെ പറഞ്ഞു തീര്‍ന്നപ്പോ ഒരു ആശ്വാസം.

ഒരു ടിഷ്യൂ എടുത്തു നെറ്റിയിലെ വിയര്‍പ്പ് തുടക്കുമ്പോഴേക്കും ഞാന്‍ കണ്ടു ദൂരെ നിന്നും ലിഫ്റ്റിറങ്ങി ഓഫീസിലേക്ക് നടന്നു വരുന്ന ഏരിയാ മാനേജര്‍.
"ഗുഡ്‌ മോണിംഗ് സാര്‍..."
പതിവിലും വിനയത്തോടെ ഞാന്‍ പറഞ്ഞു. പണ്ടാരം പെട്ടെന്ന് അയാളുടെ റൂമില്‍ നിന്നും ഇറങ്ങിയത് ഭാഗ്യമായി അല്ലെങ്കില്‍ ഇപ്പൊ പണി കിട്ടിയേനെ...

Saturday, September 7, 2013

ഗള്‍ഫു കാരന്റെ ഭാര്യമാരുടെതു എന്തൊരു ത്യാഗം...

കല്യാണം കഴിഞ്ഞു പുതുമ മാറുന്നതിനു മുന്പ് അവള്‍ പറഞ്ഞു തുടങ്ങി എല്ലാവരും ഗള്‍ഫില്‍ പോകുന്നു നിങ്ങള്‍ക്കും പോയിക്കൂടെ???
പലിശക്ക് വാങ്ങിയാണെങ്കിലും അയാളും ഗള്‍ഫില്‍ എത്തി. ജീവിതം ദുസ്സഹമാണെന്നറിഞ്ഞപ്പോള്‍ എല്ലാം വിട്ടു അയാള്‍ തിരിച്ചു യാത്രക്കൊരുങ്ങി.
പോയ കടം തീര്‍ന്നിട്ട് വന്നാ മതി എന്നായി അവള്‍...... .........    
പോയ കടം തീര്‍ന്നപ്പോള്‍ അവള്‍ പറഞ്ഞു പണയ്ത്തിലുള്ള സ്വര്‍ണം എടുത്തിട്ടു വന്നാ പോരെ.?
സ്വര്‍ണ പണയം എടുത്തപ്പോള്‍ പ്രശ്നങ്ങള്‍ ഇനിയും ബാക്കി. ലീവിന് വന്നാ പോരെ വിസ ക്യാന്‍സല്‍ ചെയ്യണോ എന്നായി.......
ഒരു മാസത്തെ ലീവിന് നാട്ടിലെത്തി പ്രവാസിയുടെ  സ്റ്റാറ്റസ്  നില നിര്‍ത്താനുള്ള ശ്രമത്തില്‍  കടക്കാരനായി അയാള്‍ വീണ്ടും പ്രവാസിയായി.
പല ആവശ്യങ്ങള്‍ അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പല പ്രാവശ്യം കിട്ടിയ കുഞ്ഞു കുഞ്ഞു അവധികളില്‍ അയാള്‍ പിതാവായിക്കൊണ്ടിരുന്നു..
അപ്പോഴും നാടില്‍  സ്ഥിരമായി താമസിക്കണമെന്ന ആവശ്യം അയാളുടെ മനസിനെ അലട്ടിക്കൊണ്ടെയിരുന്നു.
"പട്ടിണിയാണെങ്കിലും  നമുക്കൊരുമിച്ചു ജീവിച്ചു കൂടെ മോളേ.. കുഞ്ഞുങ്ങളുടെ കളിയും ചിരിയും മഴയും നാട്ടിലെ ജീവിതവും എനിക്കും കിട്ടുമല്ലോ, എന്ത് ജോലി ചെയ്താലും നമുക്ക് ജീവിക്കാലോ...!!"
അയാളുടെ കണ്ണീരിനു മുന്നില്‍ ഭാര്യയുടെ അനുവാദം വന്നു. പക്ഷെ ഒരു കണ്ടീഷന്‍....  "അങ്ങനെയാണെങ്കില്‍ നമുക്കൊരു വീടും കൂടി ആക്കിയിട്ടു നിങ്ങള്‍ ഇങ്ങു വന്നോളൂ.."
ഭാര്യയോടും കുഞ്ഞുങ്ങളോടുമൊപ്പം ജീവിക്കുക എന്ന ഏറ്റവും വലിയ സ്വപ്നം സാധിച്ചെടുക്കുന്നതിനായി നാട്ടിലേക്ക് പോകാന്‍ ഭാര്യയുടെ സഹകരണം കൂടി അയാള്‍ക്ക്‌ ആവശ്യമായിരുന്നു. ഭാര്യയുടെ ആവശ്യത്തിനു മുന്നില്‍ അയാള്‍ക്ക്‌ വേറെ വഴി ഇല്ലായിരുന്നു. താമസിക്കാന്‍ ഒരു വീട് വേണം അല്ലെങ്കില്‍ ഇതാവശ്യമില്ലാത്ത വേറെ ഭാര്യയും കുട്ടികളും വേണം. അതിനുള്ള അയാളുടെ പ്രായവും കഴിഞ്ഞു പോയിരിക്കുന്നു.
അവസാനം  വീട് സ്വന്തമാക്കുമ്പോഴേക്കും ആരോഗ്യം അയാള്‍ക്ക്‌ നഷ്ടപ്പെട്ടിരുന്നു.
അപ്പോഴും  നാടില്‍  സ്ഥിരമായി താമസിക്കണമെന്ന ആവശ്യം സ്വപ്നമായി അവശേഷിച്ചു, കാരണം ഭാര്യയുടെ ആവശ്യങ്ങള്‍ കൂടി കൂടി വന്നതേ ഉള്ളൂ...

ഒരു ദിവസം കൂട്ടുകാരെല്ലാം അയാളെ കുളിപ്പിചോരുക്കി പുതു വസ്ത്രമുടുപ്പിച്ചു നാടിലേക്ക് യാത്രയാക്കാന്‍ എയര്‍പോര്‍ട്ടില്‍ എത്തി ഭാര്യയെ വിളിച്ചു.
അപ്പോള്‍ അവള്‍ പറഞ്ഞു... "ശവം ഇങ്ങോട്ട് കൊണ്ട് വന്നിട്ട് എന്ത് ചെയ്യാനാ...? അവിടെ തന്നെ അടക്കിയേക്ക്.. കമ്പനിയില്‍ നിന്ന് വല്ലതും കിട്ടുമെങ്കില്‍  അയച്ചു തന്നാ മതി.. ഞങ്ങക്ക് ഇനിയും ജീവിക്കണ്ടേ..... ഇന്ഷൂറന്‍സ്  വാങ്ങാന്‍ മരണ സര്ട്ടിഫിക്കറ്റും ഒന്ന് എത്തിച്ചു തരണേ " ...

ഗള്‍ഫു കാരന്റെ ഭാര്യമാരുടെതു എന്തൊരു ത്യാഗം... :(