Tuesday, July 30, 2013

ഗള്‍ഫിലെ തട്ടിപ്പ് വിശേഷങ്ങള്‍....

പത്തു വര്‍ഷത്തിലധികമായി ദുബായിലും ഷാര്‍ജയിലും ഞാന്‍ കണ്ട അല്ലെങ്കില്‍ കേട്ടറിഞ്ഞ ചില തട്ടിപ്പുകള്‍ ഇവിടെ കുറിചിടുകയാണ്. ഇത്തരം ചതികളില്‍ പെടാതിരിക്കാന്‍ ആര്‍ക്കെങ്കിലും ഈ കുറിപ്പ് സഹായകമായേക്കാം.

1) സിറ്റിയിലെ കെട്ടിടങ്ങളുടെ ഇടയിലൂടെ നടന്നു പോകുമ്പോള്‍ ഒരു പാവം മനുഷ്യന്‍ വന്നു നൂറു ദിര്‍ഹമിന് ചില്ലറ തരുമോ എന്ന് ചോദിക്കും. ഏതൊരാളും പറയും ചില്ലറ ഇല്ല എന്ന്. സാറേ പാര്‍കിംഗ് ഇടാനാണ് എങ്കില്‍ ഈ പത്തു ദിര്‍ഹത്തിനു കോയിന്‍സ്‌ എങ്കിലും താ.. അല്ലെങ്കില്‍ അഞ്ചു രൂപ എങ്കിലും തരാന്‍ പറയും. എന്തെങ്കിലും ചില്ലറ ഉണ്ടോ എന്ന് നോക്കാന്‍ നിങ്ങള്‍ പേഴ്സ് എടുക്കും. അവന്‍ അതും തട്ടിപ്പറിച്ചു അവന്‍ അങ്ങ് ഓടും. എത്ര നിലവിളിച്ചാലും കരഞ്ഞാലും ഓടിയാലും അവനെ പിടിക്കാന്‍ പറ്റില്ല. അവര്‍ക്ക് എല്ലാ ഊടു വഴികളും അറിയാം. പോലീസില്‍ പരാതി കൊടുക്കാം എന്നല്ലാതെ നഷ്ടപ്പെട്ടത്‌ തിരിച്ചു കിട്ടുക എന്നത് ഭാഗ്യം പോലെ ഇരിക്കും. (ഇതേ രീതിയില്‍ മിസ്‌ കോള്‍ ചെയ്യാന്‍ മൊബൈല്‍ ആവശ്യപ്പെട്ടു വന്നിട്ട് ആ മൊബൈലുമായി ഓടിക്കളയുന്നവരും, മൊബൈലില്‍ സംസാരിച്ചു കൊണ്ട് പോകുമ്പോള്‍ അത് തട്ടിപ്പറിച്ചു ഓടുന്നവരും ഉണ്ട കേട്ടോ.) ഷാര്‍ജ റോള ബാങ്ക് സ്ട്രീറ്റും, ദുബായ് ഫ്രിജ്‌ മുരാറും പ്രധാന മേഘല.

2) നിങ്ങള്‍ തനിയെ പോവുകയാണെങ്കില്‍ തിരക്കുള്ള വഴിയില്‍ ഒരു മുഴുവന്‍ പര്‍ദ്ദ ധരിച്ച സ്ത്രീ വന്നു വഴി ചോദിക്കും. വളരെ പ്രശസ്തമായ സ്ഥലമായിരിക്കും ചോദിക്കുക. നിങ്ങള്‍ വഴി പറഞ്ഞു കൊടുക്കുമ്പോള്‍ അവര്‍ ചോദിക്കും ഈ സ്ഥലം ഏതാണ് എന്ന്?? ഞാന്‍ ഇവിടെ വന്നു പെട്ടതാണെന്നും എന്റെ സുഹൃത്തിന് ഈ സ്ഥലം ഒന്ന് ഫോണില്‍ പറഞ്ഞു കൊടുക്കാമോ എന്നും ചോദിക്കും. ഫോണ്‍ ചെയ്യാനായി ഒഴിഞ്ഞ സ്ഥലത്തേക്ക് അവര്‍ നിങ്ങളെ കൊണ്ട് പോകും. അവര്‍ നിങ്ങള്ക്ക് ഒരു നമ്പര്‍ ഡയല്‍ ചെയ്തു തരും. നിങ്ങള്‍ എത്ര ഉച്ചത്തില്‍ പറഞ്ഞാലും മറു തലക്കല്‍ മനസിലാകാത്ത രീതിയില്‍ എവിടെ എന്ന് ചോദിച്ചു കൊണ്ടേ ഇരിക്കും. ഈ സമയത്ത് നിങ്ങളുടെ കൂടെ ഉള്ള സ്ത്രീ അറിയാത്ത രീതിയില്‍ നിങ്ങളുടെ 'സ്വകാര്യതയെ' ഒന്ന് സ്പര്‍ശിക്കും. പിന്നെ പെട്ടെന്ന് ഫോണ്‍ തിരിച്ചു വാങ്ങിയിട്ട് ഫോണില്‍ 'ഞാന്‍ ടാക്സി വിളിച്ചു വന്നോളാം' എന്ന് പറഞ്ഞു കട്ട് ചെയ്യും. എന്നിട്ട് നിങ്ങളോട് വളരെ നന്ദിയും പറയും. പോകാന്‍ നേരം ആ സ്ത്രീ നിങ്ങളെ വളരെ ശക്തമായി കെട്ടിപ്പിടിക്കും, ഉമ്മ തരും. നിമ്നോന്നതങ്ങളുടെ സ്പര്‍ശനത്തില്‍ നിങ്ങള്‍ തരിച്ചു പോകും അല്ലെങ്കില്‍ അറബി പെണ്ണല്ലേ എന്ന് കരുതി പേടിച്ചു പോകും. പെട്ടെന്ന് തന്നെ അവര്‍ നിങ്ങളെ വിട്ടു ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞു പോകും. തരിപ്പോക്കെ മാറി നിങ്ങള്‍ നോക്കുമ്പോ പെഴ്സും മൊബൈലും പോക്കറ്റില്‍ ഉള്ള സകലതും പോയിട്ടുണ്ടാകും. ഇനി നിങ്ങള്‍ ഈ സ്ത്രീയെ അന്വേഷിച്ചാലും കാണില്ല. കാരണം സംഭവം കഴിഞ്ഞാല്‍ ആദ്യം അവര്‍ ചെയുന്നത് പര്‍ദ്ദ അഴിച്ചു മാറ്റുക എന്നതാണ്, പിന്നെ അവര്‍ നിങ്ങളുടെ മുന്നില്‍ വന്നു നിന്നാലും തിരിച്ചറിയാന്‍ കഴിയില്ല. (ഇതേ പരിപാടി തന്നെ ലിഫ്റ്റില്‍ ഒന്നിച്ചു പോകുമ്പോള്‍ കെട്ടിപ്പിടിച്ചും ചെയ്യാറുണ്ട്.) ഈ സംഭവം ഒരു മലയാളിയുടെ 28,000 ദിര്‍ഹം കൊണ്ടുപോയതായി കഴിഞ്ഞ മാസം ടീ വീ യില്‍ കാണിച്ചിരുന്നു. എവിടെയും ഇത്തരക്കാര്‍ ഉണ്ട.

3) നിങ്ങള്‍ വഴിയെ നടന്നു പോകുമ്പോള്‍ നിങ്ങളുടെ മുന്നില്‍ നടന്നു പോകുന്ന ആളിന്റെ ബാഗില്‍ നിന്നും നോട്ടു കെട്ടു റോഡില്‍ വീഴും, നിങ്ങള്‍ ഉടനെ അതെടുത്ത് മുന്നില്‍ പോകുന്ന ആളിനെ വിളിക്കും. എല്പ്പിക്കാനായി പിന്നാലെ ഓടും പക്ഷെ ആ സമയം കൊണ്ട് നിങ്ങളുടെ വിളി കേള്‍ക്കാതെ അത് വഴി വന്ന വണ്ടിയില്‍ കയറി അയാള്‍ പോകും. നിങ്ങള്‍ ഈ പണം എന്ത് ചെയ്യണം എന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ ഓടി വന്നു പറയും, ഇതെന്റെ പണം ആണെന്ന്. നിങ്ങള്‍ പറയും അല്ല ആ പോയ ആളിന്റെതാണ് എന്ന്. തമ്മില്‍ തര്‍ക്കമാകും. ഒന്നുകില്‍ അയാള്‍ പറയും പോലിസ്‌ സ്റേഷനില്‍ പോകാം എന്ന് അല്ലെങ്കില്‍ അയാള്‍ പറയും നിനക്ക് ഞാന്‍ ഇതിന്റെ പകുതി തരാം എന്ന് . ഇതില്‍ ഏതു സമ്മതിച്ചാലും അയാള്‍ പറയും എന്റെ വണ്ടി ഉണ്ട് അതില്‍ പോകാം അല്ലെങ്കില്‍ അതില്‍ ഇരുന്നു സംസാരിക്കാം. വണ്ടിയില്‍ കയറുന്നതോടെ നിങ്ങളുടെ ഭാഗം തീര്‍ന്നു. പിന്നെ കയ്യിലുള്ളതെല്ലാം നഷ്ടപ്പെട്ടു ഏതെന്കിലും ആളൊഴിഞ്ഞ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നിങ്ങളെ ആരെങ്കിലും കണ്ടെത്തും.. (വഴി അറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കാന്‍ അവരുടെ വണ്ടിയില്‍ കയറിയാലും , കുറഞ്ഞ വാടകക്ക് ഓട്ടം വരുന്ന കള്ള ടാക്സിയില്‍ കയറിയാലും, ഈ ചതി പ്രതീക്ഷിക്കുക.) തിരക്കുള്ള ദേരയിലും ഷാര്‍ജ രോളയിലും വളരെ സാധാരണമായി നടക്കുന്നത്.

4)നിങ്ങള്‍ ഷെയറിംഗ് ടാക്സി പ്രതീക്ഷിച്ചു റോഡില്‍ നിക്കുമ്പോള്‍ ഫുള്‍ ആള്‍ക്കാരുമായി എന്നാല്‍ ഒരാളുടെ മാത്രം ഒഴിവുള്ള ഒരു കാര്‍ വരും എവിടെ പോകണം എന്ന് ചോദിക്കും,നിങ്ങള്‍ക്ക് പോകേണ്ട സ്ഥലം പറഞ്ഞാല്‍ അവിടേക്ക് തന്നെയാണ് ഞങ്ങളും എന്ന് പറയും. നിങ്ങള്‍ കയറും. പകുതി എത്തുമ്പോള്‍ ഒരാളുടെ പേഴ്സ് കാണുന്നില്ല എന്ന് പറയും. എല്ലാവരുടെയും പോക്കറ്റ് പരിശോടിക്കാന്‍ ഡ്രൈവര്‍ പറയും. എല്ലാരും പുറത്തിറങ്ങി പേഴ്സ് എടുത്തു കാണിക്കും. പക്ഷെ നിങ്ങളുടെ പോക്കറ്റില്‍ മാത്രം രണ്ടു പേഴ്സ് ഉണ്ടാകും അല്ലെങ്കില്‍ ഇരുന്ന സ്ഥലത്ത് മറ്റേ കാണാതായ പേഴ്സ് ഉണ്ടാകും. നിങ്ങള്‍ കള്ളനാനെന്നും.. പോലീസിനെ വിളിക്കണം എന്നും പറഞ്ഞു വിരട്ടും. പക്ഷെ അതിലൊരാള്‍ തനിക്ക് തിരക്കുന്ടെന്നും 'അവനെ ഇവിടെ വിട്ടേക്കു, നിങ്ങളുടെ പേഴ്സ് കിട്ടിയില്ലേ ഇനി നമുക്ക്‌ പോകാം' എന്ന് പറയും. പേടിച്ചു വിറച്ചു നിക്കുമ്പോ അവര് വണ്ടിയില്‍ കയറി പോകും. ഇതിനിടയില്‍ അവര്‍ നിങ്ങളുടെ പേഴ്സും കൊണ്ട് പോയിട്ടുണ്ടാകും.

5) നിങ്ങള്‍ അമ്പതു രൂപയുടെ പെണ് വിഷയത്തിനു പോകുന്നവന്‍ ആണെങ്കില്‍ , ശ്രദ്ധിക്കുക. സുന്ദരിയായ ഒരു സ്ത്രീ നിങ്ങളെ മുപ്പതു രൂപ മതി എന്നും പറഞ്ഞു അവളുടെ ഫ്ലാറ്റിലേക്ക് കൂട്ടി കൊണ്ട് പോകും. നൂറിന്‍റെ മൊതലിനെ മുപ്പതിന് കിട്ടിയല്ലോ എന്ന് കരുതി നിങ്ങള്‍ കൂടെ ചെല്ലും. ഫ്ലാറ്റ് തുറക്കുമ്പോള്‍ ഹാളില്‍ മങ്ങിയ ഇരുട്ടായിരിക്കും. ആദ്യം തന്നെ അവളുടെ മുപ്പതു ദിര്‍ഹം വാങ്ങും, ചില്ലറ ഇല്ലെങ്കില്‍ ബാക്കി പോകുമ്പോള്‍ തരാം എന്ന് പറഞ്ഞു നിങ്ങളുടെ നൂറിന്റെ നോട്ടു കൈക്കലാക്കും.. ഇവിടെ ആരും ഇല്ലെന്നും വസ്ത്രങ്ങള്‍ ഇവിടെ അഴിച്ചു വെച്ചോളൂ എന്നും അവള്‍ പറയും. നിങ്ങളുടെ മുന്നില്‍ നിന്നും അവള്‍ വസ്ത്രം അഴിച്ചു മാറ്റി അകത്തെ മുറിയിലേക്ക് നിങ്ങളെ ക്ഷണിക്കും. ആക്രാന്തം മൂത്ത നിങ്ങള്‍ എല്ലാം ആ ഹാളില്‍ അഴിച്ചിട്ട് അവളുടെ മുറിയിലേക്ക് കയറും. അകത്ത് കയറി വല്ലതും തുടങ്ങുമ്പോഴേക്കും അവള്‍ക്കു ഒരു ഫോണ്‍ വരും. ഉടനെ അവള്‍ നിങ്ങളെ തള്ളി മാറ്റി പോലീസ്‌ പോലീസ്‌ എന്ന് നിലവിളിക്കും. അവിടെ പോലീസ്‌ റൈഡ് നടക്കുന്നുണ്ടെന്നും പെട്ടെന്ന് പൊയ്ക്കോളൂ അല്ലെങ്കില്‍ പോലീസ്‌ പിടിക്കും എന്നും പറയും. പേടിച്ചു വിറച്ചു കിട്ടിയ തുണിയും ഉടുത്തു നിങ്ങള്‍ ഇറങ്ങി ഓടും. കുറച്ചു ദൂരെ ചെന്ന് ഒന്ന് ദീര്‍ഘ നീശ്വാസം വിടുമ്പോഴാണ് അറിയുക, കയ്യിലുള്ള മൊബൈലും പേഴ്സും, സകലതും നഷ്ടപ്പെട്ടു പോയി എന്നാ കാര്യം. തിരിച്ചു പോകാന്‍ തുടങ്ങിയാല്‍ ഒന്നുകില്‍ നിങ്ങള്ക്ക് ഫ്ലാറ്റു ഏതാണെന്ന് ഓര്‍മയുണ്ടാവില്ല, അഥവാ നിങ്ങള്‍ അവിടെ എത്തിയാലും നേരത്തെ കണ്ട സ്ത്രീ അവിടെ ഉണ്ടാവില്ല, അഥവാ ഉണ്ടായാലും നിങ്ങള്‍ പറയുന്നത് അവര്‍ അന്ഗീകരിക്കില്ല. ഇത് പെണ്ണുങ്ങള്‍ മാത്രം താമസിക്കുന്ന ഫ്ലാറ്റ്‌ ആണെന്നും ഇവിടെ ബഹളം ഉണ്ടാക്കിയാല്‍ പോലീസിനെ വിളിക്കും എന്നും പറയും. അതോടെ തീര്‍ന്നു. നിരാശയോടെ വീട്ടിലേക്ക്‌ പോകാന്‍ മാത്രമേ പറ്റുകയുള്ളൂ, കാരണം പോലീസിനെ ആ സ്ത്രീകള്‍ വിളിച്ചാല്‍ നിങ്ങള്‍ എന്ത് കാരണത്തിന് ആണ് നേരത്തെ അവിടെ പോയത് എന്ന് പോലീസിനോട്‌ പറയാന്‍ പറ്റില്ല. പറഞ്ഞാല്‍ നിങ്ങളും പ്രശ്നത്തിലായി.
(ഇതിലെ ചതി നടക്കുന്നത് നിങ്ങള്‍ ആദ്യം ഫ്ലാറ്റിലേക്ക് കയറുമ്പോള്‍ അവിടെ ഇരുട്ടില്‍ മറഞ്ഞു അല്ലെങ്കില്‍ ബാത്ത് റൂമില്‍ മറ്റൊരു സ്ത്രീ ഉണ്ടാകും. നിങ്ങള്‍ വസ്ത്രങ്ങള്‍ അഴിച്ചു വെച്ച് മുറിയിലേക്ക് കയറിയാല്‍, നിങ്ങളുടെ മൊബൈലും സകലതും എടുത്തതിനു ശേഷം അകത്ത് നിങ്ങളോടൊപ്പം ഉള്ള സ്ത്രീക്ക് മൊബൈലില്‍ റിംഗ് കൊടുക്കും അപ്പോള്‍ അവള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പോലെ പോലീസ്‌ റൈഡ് എന്ന് നില വിളിക്കും.. നിങ്ങള്‍ ഇറങ്ങി ഓടും...)

6)നിങ്ങള്‍ നടന്നു പോകുമ്പോള്‍ നിങ്ങള്‍ക്ക് വയര് കൂടുതലാണെന്നും , അല്ലെങ്കില്‍ കണ്ണിനു ചുറ്റും കറുപ്പ് നിറം കൂടുതല്‍ ആണെന്നും, അല്ലെങ്കില്‍ സെക്സില്‍ താങ്കള്‍ പരാചിതനാനെന്നു തോന്നുന്നു എന്നും പറഞ്ഞു കൊണ്ട് ഒരാള്‍ നിങ്ങളെ സമീപിക്കും. ഇതില്‍ നിങ്ങള്‍ 'അതെ' എന്ന് മറുപടി പറഞ്ഞാല്‍ അഫ്ഘാനിസ്ഥാനില്‍ നിന്നും മുല്ല അല്ലെങ്കില്‍ ചാച്ച ഇവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്, അദ്ദേഹത്തിന്റെ ആയുര്‍വേദ മരുന്ന് ഇതിനെല്ലാം വളരെ ഫലപ്രധമാണെന്നും പറയും. ചാച്ച മരുന്നൊന്നും തരില്ലേന്നും മരുന്ന് കുറിച്ച് തന്നാല്‍ അത് ആയുര്‍വേദ കടയില്‍ നിന്ന് വാങ്ങി കഴിച്ചാല്‍ മതി എന്നും പറയും. പ്രത്യേകിച്ച് ഫീസൊന്നും കൊടുക്കണ്ട മറ്റന്നാള്‍ തിരിച്ചു പോകുന്നതിനു മുന്‍പേ കാണണം അത് കൊണ്ട് ഇപ്പൊ തന്നെ പൊയ്ക്കോ എന്ന് പറയും. പറഞ്ഞ സ്ഥലത്ത് പോയാല്‍ വലിയ വെള്ള താടി വെച്ച ഒരു വയസനെ കാണാം. കാര്യം പറഞ്ഞാല്‍ അദ്ദേഹം പറയും ശെരിയാക്കാം, കുറച്ചു മരുന്നുകള്‍ വാങ്ങണം.. അതൊക്കെ തമ്മില്‍ ചേര്‍ത്തിട്ടാണ് നിങ്ങളുടെ രോഗത്തിനുള്ള മരുന്നുണ്ടാക്കെണ്ടാത്. അത് കൊണ്ട ആദ്യം പോയി ഈ മരുന്ന് വാങ്ങിയിട്ട് വാ എന്ന് പറയും. ഇയാള തന്ന ലിസ്റ്റുമായി സകല ഹെര്‍ബല്‍ കടയില്‍ പോയാലും ഈ മരുന്നില്ല എന്ന് പറയും. അവസാനം കിട്ടാതെ നമ്മള്‍ തിരിച്ചു ചെല്ലും അപ്പോള്‍ ചാച്ച അഫ്ഗാനികളെ വിളിച്ചിട്ട് ഈ മരുന്ന് എവിടെ കിട്ടും എന്ന് ചോദിക്കും. എന്നിട്ട നമുക്ക്‌ ഒരു അഡ്രസ്സും തരും. ആ അഡ്രസില്‍ പോയാല്‍ ഒരാളിന്റെ കയ്യില്‍ നിന്നും സാധനം കിട്ടും. പക്ഷെ അവര് പറയും ഇത് എവിടെയും കിട്ടാത്ത മരുന്നാണ് അത് കൊണ്ട് വില കൂടും. നാന്നൂറു ദിര്‍ഹം കൊടുത്ത് ഈ മരുന്നും വാങ്ങി ചാച്ചയെ കാണണം. അപ്പോള്‍ വേറെ ഒരു ലിസ്റ്റ് തരും. ആ ചെറിയ മരുന്നുകളും കൂടി വാങ്ങണം. അത് അമ്പതു ദിര്‍ഹത്തിന് ഏതു ഹെര്‍ബല്‍ കടയിലും കിട്ടും. ഇതൊക്കെ കൊടുത്താല്‍ ചാച്ച എല്ലാം കൂടി മിക്സ് ചെയ്തു തരും. ഇനി ഒരു മാസം കഴിച്ചിട്ട് വിവരം പറയണം എന്ന് പറയും. നാളെ മുതല്‍ വയര് കുറയുന്നതും സ്വപ്നം കണ്ടു നമ്മള്‍ കഴിച്ചു തുടങ്ങും ആദ്യ ദിവസം തന്നെ വയറ്റിളക്കം വന്നു ജോലിക്ക് പോകാന്‍ പറ്റാതെ കുടുങ്ങും, രണ്ടാം ദിവസം മുതല്‍ കഴിക്കില്ല. ഇനി തിരിച്ചു പഴയ സ്ഥലത്ത് പോയാല്‍ ചാച്ച ഉണ്ടാവില്ല ഈച്ചയും ഉണ്ടാവില്ല. മരുന്ന് വാങ്ങിയ സ്ഥലത്തും ആളുണ്ടാവില്ല. നമ്മുടെ ചാച്ചയും മരുന്ന് തന്ന ചെങ്ങാതിയും ഈ തട്ടിപ്പിന്റെ രണ്ടു പ്രധാന കണ്ണികള്‍ മാത്രം. ഈ അമളി പറ്റിയ ആരും തന്നെ ഈ കാര്യം പുറത്തു പറയാറില്ല.

7) നിങ്ങള്‍ ജോലി ഇല്ലാതെ നടക്കുന്ന ആളാണോ?? ഒരു ജോലിക്ക് പത്രങ്ങളില്‍ തപ്പി നോക്കിയാല്‍ ഒരു കമ്പനിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന പല ജോലികളിലും ഒഴിവു കാണാം. സീ വീ ഈ മെയില്‍ ചെയ്‌താല്‍ ഉടനെ വിളി വരും. ഇന്റര്‍വ്യൂ നാളെ. നല്ല പോര്‍ഷ് ഏരിയയില്‍ ആയിരിക്കും അവരുടെ ഓഫീസ്‌. അവിടെ എത്തിയാല്‍ ഉടനെ തന്നെ നമ്മളെ ഒരു സുന്ദരി വന്നു ഇന്റര്‍വ്യൂ ചെയ്യും. അപ്പോള്‍ അവള്‍ പറയും ഞങ്ങളുടെ ക്ലയന്റിന് വേണ്ടിയാണ് ഇന്റര്‍വ്യൂ ചെയ്യുന്നത് ഇവിടെ പാസ്സായാല്‍ നിങ്ങള്ക്ക് അടുത്ത പടിയായി ക്ലയന്റ് ഇന്റര്‍വ്യൂ ഉണ്ടാകും. ഈ പ്രോസീജരുകള്‍ തീര്‍ക്കാനായി 250 ദിര്‍ഹം അടച്ചു റിസപ്ഷനില്‍ പേര് രേജിസ്ടര്‍ ചെയ്യണം. കാശും കൊടുത്ത് വീട്ടില്‍ പോയി കാത്തിരിക്കും. പിന്നെ ഒരിക്കലും വിളി വരില്ല. വീണ്ടും ആ ഓഫീസില്‍ പോയി ഒച്ചപ്പാട് ഉണ്ടാക്കിയാല്‍ അവര്‍ പറയും മൂന്ന് ദിവസം കൊണ്ട് ശേരിയാകും എന്ന്. വീട്ടില്‍ എത്തുന്നതിനു മുന്‍പ്‌ ഇന്റര്‍വ്യൂ കോള്‍ വരും. റാസല്‍ ഖൈമയില്‍ നാളെ രാവിലെ എത്തണം ഒരു മൊബൈല്‍ നമ്പരും തരും. രാവിലെ അവിടെ എത്തി പറഞ്ഞ നമ്പരില്‍ വിളിച്ചാല്‍ പറയും ഞാന്‍ ഇപ്പോള്‍ ഓഫീസില്‍ ഇല്ല പുറത്താണ് .. മാറ്റി വെക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. കഷ്ടപ്പെട്ട് ദുബായില്‍ നിന്നും വരുന്നെന്നു പറഞ്ഞാല്‍ പറയും ഒരു കാര്യം ചെയ്യൂ ഈ കോഫീ ഷോപ്പില്‍ വരൂ . അവിടെ നിങ്ങളെ മീറ്റ്‌ ചെയ്യാം. അവിടെ ഇരുന്നു ഒരാള്‍ ഇന്ടവ്യൂ നടത്തും. വിളിക്കാം എന്ന് പറഞ്ഞു പിരിയും. വീട്ടില്‍ എത്തുന്നതിനു മുന്‍പേ അടുത്ത കോള്‍ വരും. നാളെ രാവിലെ അബൂ ദാബിയില്‍ എത്തണം. പിറ്റേന്ന് ഫുജൈറ, അത് കഴിഞ്ഞാല്‍ അല്‍ ഐന്‍. അങ്ങനെ ഓടി ഓടി മടുക്കുമ്പോള്‍ നിങ്ങള്‍ പറയും എനിക്ക് വരാന്‍ പറ്റില്ല എന്ന്. അതോടെ നിങ്ങളുടെ കാര്യം തീര്‍ന്നു. കൊടുത്ത കാശും പോയിക്കിട്ടി.

8) വെറുതെ ഇരിക്കുന്ന നിങ്ങളുടെ ഫോണിലേക്ക് എത്തിസലാത്തില്‍ നിന്നാണെന്നും പറഞ്ഞു ഒരു കോള്‍ വരും. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഒരു നറുക്കെടുപ്പിലൂടെ ഒരു മില്യണ്‍ ദിര്‍ഹം നേടിയിട്ടുണ്ടെന്നും ഇത് സ്വീകരിക്കാനായി ഉടനെ തിരിച്ചു വിളിക്കണമെന്നും പറയും. തിരിച്ചു വിളിച്ചാല്‍ നമ്മുടെ പാസ്പോര്‍ട്ട് കോപ്പിയും ബാങ്ക് അക്കൌന്റ്റ് നമ്പറും ഉടനെ വേണമെന്നും പറയും. അത് ഒരു ഇ മെയില്‍ അദ്രസിലേക്ക് അയക്കാന്‍ പറയും. അടുത്ത പടിയായി ഈ ഒരു മില്യണ്‍ നിങ്ങളുടെ അക്കൌണ്ടിലേക്ക് മാറ്റാനുള്ള പ്രോസസ്സിംഗ് ഫീ ആയ അഞ്ഞൂറ് ദിര്‍ഹം അയച്ചു കൊടുക്കാന്‍ പറയും. എങ്ങനെ അയക്കുമെന്ന് ചോദിച്ചാല്‍ നൂറു രൂപയുടെ എത്തിസലാത്ത് റീചാര്‍ജ്‌ കാര്‍ഡ്‌ സ്ക്രാച് ചെയ്തു നമ്പര്‍ അയച്ചു കൊടുക്കാന്‍ പറയും അല്ലെങ്കില്‍ വിളിക്കുന്ന മൊബൈലിലേക്ക് അഞ്ഞൂറ് ദിര്‍ഹം റീചാര്‍ജ് ചെയ്യാന്‍ പറയും. ഇത്രയും ആകുമ്പോഴേക്കും ഒരു വിധം ആള്‍ക്കാര്‍ക്ക് തട്ടിപ്പ് മനസിലാകും , എന്നാലും ഇപ്പോഴും ഒരു പാട് പേര്‍ ഈ ചതി അറിയാതെ അവരുടെ മൊബൈലിലേക്ക് പണം അയച്ചു കൊടുക്കുന്നുണ്ട്. ഓരോരോ നിയമ പ്രശനങ്ങള്‍ പറഞ്ഞു അവര്‍ കാശ് ചോദിച്ചു കൊണ്ടേ ഇരിക്കും. അവസാനം ഒരു മില്യണ്‍ അവര്‍ക്ക് കൊടുത്താല്‍ പോലും ഒരു രൂപ തിരിച്ചു കിട്ടില്ല. അവര്‍ക്ക് വേണ്ട കാശ് കിട്ടി കഴിഞ്ഞാല്‍ പിന്നെ ആ മൊബൈല്‍ നമ്പര്‍ പ്രവര്‍ത്തന രഹിതമായിരിക്കും. എത്ര വിളിച്ചാലും പ്രവര്‍ത്തന രഹിതമാണെന്ന് പറയും.

9) നിങ്ങള്‍ വാഹനം ഓടിക്കുന്നവരാണോ? എങ്കില്‍ ശ്രദ്ധിക്കുക. റോഡിലൂടെ നിങ്ങള്‍ വണ്ടി ഓടിച്ചു പോകുമ്പോള്‍ മറ്റൊരു കാര്‍ പിന്നില്‍ വന്നു ചെറുതായി ഒന്ന് തട്ടും. നിങ്ങളും അവരും വണ്ടി നിര്‍ത്തും , ടെന്‍ഷന്‍ കൊണ്ട് നിങ്ങള്‍ ഇറങ്ങി പോയി വണ്ടിയുടെ പിന്നില്‍ എന്തെങ്കിലും പറ്റിയോ എന്ന് നോക്കും. ചെറുതായി ഒന്ന് തട്ടിയാതെ ഉള്ളൂ. ഒന്നും സംബവിച്ചില്ല . ഭാഗ്യം. മാത്രവുമല്ല പിറകില്‍ തട്ടിയ വണ്ടിയിലെ ഡ്രൈവര്‍ ഒന്നുകില്‍ സ്ത്രീ ആയിരിക്കും അല്ലെങ്കില്‍ പ്രായം ഉള്ള ആള്‍ ആയിരിക്കും. അവര്‍ വളരെ ടെന്‍ഷന്‍ അടിച്ചു നിങ്ങളോട് മാപ്പ് പറയും. എല്ലാ കുറ്റങ്ങളും ഏറ്റു പറയും. ട്രാഫിക്‌ ജാം ആകുന്നു. നിങ്ങള്ക്ക് കുഴപ്പമില്ലെന്കില്‍ നമുക്ക്‌ പോകാം. അല്ലെങ്കില്‍ പോലീസിനെ വിളിക്കാം എന്ന് പറയും. മറ്റു വണ്ടിക്കാരുടെ ഹോണ്‍ അടിയും ട്രാഫിക്‌ ജാമും ഒക്കെ കൂടി ആകുമ്പോള്‍ "കുഴപ്പമില്ല പോലീസിനെ വിളിക്കണ്ട" എന്ന് പറഞ്ഞു നിങ്ങള്‍ വന്നു വണ്ടിയില്‍ കയറും. അഥവാ ഇനി വണ്ടിക്കു ഡാമേജ് ഉണ്ടെങ്കില്‍ തന്നെ പോലീസിനെ വിളിക്കാന്‍ വണ്ടി സൈഡിലെ പാര്‍ക്കിങ്ങിലേക്ക് നീക്കും. അപ്പോഴാണ്‌ നിങ്ങളുടെ വണ്ടിയില്‍ ഉണ്ടായിരുന്ന ലാപ്‌ ടോപ്പും മൊബൈലും പേഴ്സും, സകല സാധനങ്ങളും നഷ്ടപ്പെട്ടതായി കാണുക. ഇടിച്ച ആള്‍ ഇതൊന്നും എടുത്തിട്ടില്ല എന്ന് നിങ്ങള്‍ക്കറിയാം കാരണം അവര്‍ മുന്നോട്ടു വന്നിട്ടില്ല. അത് കൊണ്ട് അവര്‍ക്കെതിരെ പോലീസില്‍ പരാതിപ്പെടാനും പറ്റില്ല. പിന്നെ ഇതെവിടെ നിന്നും നഷ്ടപ്പെട്ടു എന്നതായിരിക്കും നിങ്ങളുടെ ചിന്ത.
ഇത് വളരെ പ്ലാന്‍ ചെയ്തു നടത്തുന്ന തട്ടിപ്പാണ്. ഇത്തരം പരിപാടി ചെയ്യാന്‍ വരുന്നവര്‍ രണ്ടു വണ്ടിയിലാണ് വരിക. നിങ്ങളുടെ ലാപ്ടോപും മൊബൈലും ഒക്കെ വണ്ടിയില്‍ കണ്ടാല്‍ അവരുടെ ഒരു വണ്ടി നിങ്ങളുടെ വലതു വശത്തും മറ്റൊരു വണ്ടി പിറകിലും വരും. പിറകിലെ വണ്ടി ഇടിക്കും. നിങ്ങള്‍ ഇറങ്ങുന്ന നേരം കൊണ്ട് വലതു വശത്തെ വണ്ടിയില്‍ ഉള്ള ആള്‍ക്കാര്‍ അപകടം കാണാന്‍ ഇറങ്ങുന്നത് പോലെ ഇറങ്ങി വന്നു നിങ്ങളുടെ വണ്ടിയില്‍ ഉള്ളതെല്ലാം എടുത്തു അവരുടെ വണ്ടിയില്‍ കയറി പോകും. ഇതിനൊക്കെ നിമിഷങ്ങള്‍ മാത്രമേ വേണ്ടതുള്ളൂ. ട്രാഫിക്‌ ജാം ആയാല്‍ എല്ലാവരും എങ്ങനെയെങ്കിലും അവിടെ നിന്നും വണ്ടി നീക്കി കൊണ്ട് പോകാനേ ശ്രദ്ടിക്കുകയുള്ളൂ. ഇത്തരം മോഷണങ്ങള്‍ ആരും കാണാറില്ല.

10) നിങ്ങള്‍ എന്തെങ്കിലും കാര്യത്തിനു വേഗത്തില്‍ നടന്നു പോവുകയാണ്. പെട്ടെന്ന് എതിരെ വന്ന ഒരാളുമായി കൂടി ഇടിച്ചു. രണ്ടു പേരും ശ്രദ്ധിച്ചില്ല. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ പോയ നിങ്ങളെ അയാള്‍ താങ്ങി നിര്‍ത്തി. രണ്ടു പേരും സോറി പറഞ്ഞു. പിരിഞ്ഞു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ നിങ്ങളുടെ പേഴ്സ് അല്ലെങ്കില്‍ മൊബൈല്‍ കാണുന്നില്ല. നിങ്ങള്‍ വന്ന വഴി മുഴുവന്‍ അരിച്ചു പെരുക്കിയാലും കിട്ടില്ല. കാരണം നിങ്ങളെ ഇടിച്ച ആള്‍ ഒരു പോക്കറ്റടിക്കാരന്‍ ആയിരുന്നു.

11) നിങ്ങള്‍ തനിച്ചാണ് താമസിക്കുന്നതെന്കില്‍ ശ്രദ്ധിക്കുക, ആളൊഴിഞ്ഞ നേരത്ത് ഡോര്‍ ബെല്‍ അടിച്ചു ഒരാള്‍ വാതിലില്‍ മുട്ടും, കാര്യം അറിയാനായി വാതില്‍ തുറന്നാല്‍, ഒന്നുകില്‍ ഗ്യാസ്‌ മീറ്റര്‍ റീഡിംഗ് എടുക്കണം എന്ന് പറയും, അല്ലെങ്കില്‍ വൈദ്യുതി വയറിംഗ് ചെക്ക്‌ ചെയ്യാന്‍ വന്നതാണെന്ന് പറയും. അല്ലെങ്കില്‍ നമ്മുടെ കുളിമുറിയിലെ വെള്ളം താഴത്തെ നിലയിലേക്ക് ചോരുന്നു അത് നോക്കാന്‍ വന്നതാണെന്ന് പറയും. എന്ത് കാരണം പറഞ്ഞായാലും അകത്തോട്ടു കയറാന്‍ അയാള്‍ ശ്രമിക്കും. ചുറ്റുവട്ടത്ത് ആരും ഇല്ലെങ്കില്‍ അയാള്‍ നിങ്ങളെ തള്ളി മാറ്റി അകത്ത് കടക്കും. അയാള്‍ അകത്ത് കയറിയാല്‍ പിന്നെ നിങ്ങള്‍ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അയാള്‍ തന്നെ ചെയ്തോളും. എതിര്‍ക്കാന്‍ നിന്നാല്‍ അയാള്‍ നിങ്ങളെ അപായപ്പെടുത്തിയെക്കും. വാതില്‍ പൂട്ടുന്നതും നിങ്ങളെ കെട്ടിയിടുന്നതും , വായില്‍ മാസ്കിംഗ് ടേപ്പ് ഒട്ടിക്കുന്നതും, വിലപിടിപ്പുള്ള എല്ലാം ബാഗില്‍ നിറയ്ക്കുന്നതും, താക്കോലും സാധങ്ങളും എടുത്തു പുറത്തിറങ്ങി, വീട് പുറത്തു നിന്നും പൂട്ടുന്നതും എല്ലാം അയാള്‍ ചെയ്തു കൊള്ളും. പിന്നെ നിങ്ങള്ക്ക് ആയുസിന് നീളം ഉണ്ടെങ്കില്‍ ആരെങ്കിലും വന്നു നിങ്ങളെ രക്ഷിചോളും. അല്ലെങ്കില്‍ തലവിധി. ഇത് ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ. പ്രത്യേകിച്ച് ഫാമിലി ഫ്ലാറ്റുകളില്‍ സ്ത്രീകള്‍ തനിച്ചാകുന്ന സമയങ്ങളില്‍ ശ്രദ്ധിക്കുക. കതകിനു മുഴുവന്‍ തുറക്കാന്‍ പറ്റാത്ത രീതിയില്‍ ഉള്ള സേഫ്റ്റി ചെയിന്‍ ഘടിപ്പിക്കുക.

ഇങ്ങനെ ഒരു പാട് സംഭവങ്ങള്‍ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും .... ഇനിയും ഒരു പാട്... എല്ലാവര്ക്കും ഒന്നും നഷ്ടപെടാത്ത ദിനങ്ങള്‍ നേരുന്നു. ശ്രദ്ധിക്കുക. സൂക്ഷിക്കുക. കള്ളന്മാര്‍ ചുറ്റുവട്ടത്ത് തന്നെ ഉണ്ട്...

RECENT UPDATE:

എന്റെ കമ്പനിയിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയര്‍ ഇന്നലെ (13.08.2014) രാവിലെ ഓഫീസിലേക്ക് വരികയായിരുന്നു. എട്ടു മണിക്ക് ക്രൌണ്‍ പ്ലാസയുടെ പുറകു വശത്തു പാര്‍ക്കിംഗ് ചെയ്യാന്‍ സ്ഥലം നോക്കി പതുക്കെ പോവുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ഓടി വന്നു വണ്ടിയുടെ പിന്‍ ഭാഗത്ത് ശക്തിയായി അടിച്ചു. ഉടനെ അയാള്‍ നിലത്ത് കിടന്നു നിലവിളിയും തുടങ്ങി.
പേടിച്ചു പോയ എന്‍ജിനീയര്‍ പെട്ടെന്ന് അയാളെ എഴുന്നേല്‍പ്പിച്ചു.ധരിച്ചിരിക്കുന്ന വേഷം പ്രകാരം ഈ നാട്ടുകാരനായ ആ വ്യക്തി പോലീസിനെ വിളിക്കണമെന്നും ആശുപത്രിയില്‍ പോകണമെന്നും പറഞ്ഞു. എന്‍ജിനീയര്‍ പോലീസിനെ വിളിക്കാന്‍ ഫോണ്‍ എടുത്തപ്പോള്‍ അയാള്‍ തടഞ്ഞു. വണ്ടിയില്‍ ഇരുത്താന്‍ ആവശ്യപ്പെട്ടു. വണ്ടിയില്‍ കയറിയപ്പോ തന്നെ ആശു പത്രിയില്‍ കൊണ്ട് പോയാല്‍ മതി എന്നായി.
ആശുപത്രിയില്‍ പോകാന്‍ വണ്ടി എടുത്തു ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് തന്നെ ആ മനുഷ്യന്‍ എന്ജിനീയരെ വിരട്ടിത്തുടങ്ങി.
"ആശുപത്രിയില്‍ പോയാല്‍ കേസാകും. നിന്റെ വണ്ടി പോകും.കേസായാല്‍ നീ ജയിലില്‍ ആകും .. നിന്റെ ജോലി പോകും ..അത് കൊണ്ട് ഇത് ഒത്തു തീര്‍പ്പക്കാം..."
പതിനയ്യായിരം ദിര്‍ഹം തന്നാല്‍ കേസില്ലാതെ ഒതുക്കാം.. ഇല്ലെങ്കില്‍ നിന്റെ ജോലി.. കുടുംബം എല്ലാം പ്രശ്നത്തിലാകും... പേടിച്ചു വിറച് എന്‍ജിനീയര്‍ കയ്യെ കാലേ പിടിച്ചു പറഞ്ഞിട്ടും അയാള്‍ കൂട്ടാക്കിയില്ല. അവസാനം ചര്‍ച്ചയിലൂടെ അയ്യായിരം ദിര്‍ഹാത്തിനു സമ്മതിച്ചു.
അടുത്തുള്ള ATM മെഷീനില്‍ നിന്നും അയ്യായിരം ദിര്‍ഹം ഇന്ത്യക്കാരനായ ആ പാവം എന്‍ജിനീയര്‍ ഉടനെ എടുത്തു നല്‍കി. കാശ് കിട്ടിയതിനു ശേഷം ആ സ്വദേശി വേഷധാരി എങ്ങോട്ട് പോയി എന്നറിയില്ല.
---------------------------------------------------------
കാശ് കൊടുത്തയാള്‍ വിഡ്ഢി എന്നൊക്കെ നിങ്ങള്ക്ക് തോന്നിയേക്കാം. അയാള്‍ക്ക്‌ ആരെയെങ്കിലും സഹായത്തിനു വിളിക്കാമായിരുന്നു. ഓഫീസില്‍ ഞങ്ങള്‍ എല്ലാവരും ഉണ്ടായിരുന്നു. പേടിച്ചു പോയ അയാള്‍ക്ക്‌ ഒന്നിനും സാധിച്ചില്ല. പക്ഷെ ഒരു സാധാരണ വ്യക്തിയെ ഇത്ര കൃത്യമായി കുടുക്കാന്‍ പ്ലാന്‍ തയ്യാറാക്കി നടക്കുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ നമ്മുടെ ചുറ്റും ഉണ്ടെന്നത് ഓര്‍ക്കുക. വളരെ ശ്രദ്ധിച്ചു ജീവിക്കുക.

നന്ദിയോടെ റഷീദ്‌ തായലാര്‍


Sunday, July 14, 2013

ദുബായിലെ നോമ്പ് വിശേഷങ്ങള്‍.....

ഞാനും സുദീറും നോമ്പിനെ കുറിച്ച് സംസാരിച്ചു കൊണ്ട് നടക്കുകയായിരുന്നു. അമ്പതു ഡിഗ്രീ ചൂടില്‍ എങ്ങനെ മുസ്ലിങ്ങള്‍ നോംബെടുക്കുന്നു എന്നത് സുദീറിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യം തന്നെ ആയിരുന്നു. വര്‍ഷങ്ങള്‍ കുറെ ആയെങ്കിലും നോമ്പ് കാലത്ത് ഇത് വരെ പട്ടിണി കിടക്കാന്‍ സുദീര്‍ ശ്രമിച്ചിട്ടില്ല. നോമ്പ് മുസ്ലിങ്ങല്‍ക്കല്ലേ പിന്നെന്തിനു ഞാന്‍ നോമ്പ് എടുക്കണം എന്നാ ഒരു തോന്നല്‍. നോമ്പ് കാലത്ത് ജോലി നേരത്തെ തീരുന്നതിനാല്‍ റൂമില്‍ എത്തിയ ഉടനെ 'രണ്ടെണ്ണം' വിട്ടു കേറി കിടക്കും. വൈകിട്ട് ജിമ്മില്‍ പോയി തിന്നതൊക്കെ ദഹിപ്പിച്ചു കളയും. അങ്ങനെ പോകുന്നു അവന്റെ ജീവിതം.

ദൈവ ഭക്തിയെ കുറിച്ചും, സ്വര്‍ഗത്തെ കുറിച്ചും പറഞ്ഞു അവനോടും ഒരു ദിവസം നോമ്ബെടുത്തു നോക്കാന്‍ പറഞ്ഞു. അവനെ ശെരിക്കും കാര്യങ്ങള്‍ മനസിലാക്കാനും നോമ്പിനെ കുറിച്ച് ഒരു ഇംപ്രഷന്‍ ഉണ്ടാക്കി എടുക്കാന്‍, ശെരിക്കുള്ള ഒരു ഇസ്ലാമികമായ നോമ്പിനെ കുറിച്ച് വിശദമായി പറഞ്ഞു തീരുമ്പോഴാണ് ഞങ്ങളുടെ പഴയ കാല സുഹൃത്ത് അഷ്‌റഫ്‌ നടന്നു വന്നു മുന്നില്‍ ചാടിയത്.

ഞങ്ങള്‍ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരേ കമ്പനിയില്‍ ജോലി ചെയ്തതാണ്. റാഷിദിയയില്‍ ആയിരുന്നു കമ്പനി. അവിടെ തന്നെ താമസവും. പിന്നെ ഞാനും സുദീറും ആ കമ്പനി വിട്ടു, വേറെ രണ്ടു കമ്പനികളില്‍ നല്ല ജോലിയിലേക്ക് മാറി. പക്ഷെ അഷറഫ് ആ കമ്പനിയില്‍ തന്നെ തുടര്‍ന്ന്. ഇപ്പൊ അഞ്ചു വര്ഷം കഴിയുമ്പോള്‍ അവന്‍ ആ കമ്പനിയില്‍ അതെ പൊസിഷനില്‍ തന്നെ തുടരുന്നു. ചെറിയ ഒരു ശമ്പള വര്‍ദ്ധന്‍ ഉണ്ടായി എന്നതൊഴിച്ചാല്‍ വേറെ ഒന്നും മാറിയിട്ടില്ല. അന്ന് ആ ജോലി വിട്ടു വേറെ നല്ല ജോലി അന്വേഷിക്കാന്‍ കാണിച്ച ധൈര്യത്തോടു എനിക്ക് ബഹുമാനം തോന്നിപ്പോയി. വളരെ നല്ല തീരുമാനമായിരുന്നു. സുദീരിനാനെങ്കില്‍ പണ്ടേ അഷറഫിനോടു ദേഷ്യമാണ്, കാരണം അവന്‍ കത്തിയാന്നേന്നാണ് സുദീറിന്റെ വാദം.

സാധാരണ വിശേഷങ്ങള്‍ ഒക്കെ തീര്‍ന്നപ്പോള്‍ പിന്നെ നോമ്പ് വിശേഷങ്ങള്‍ ആയി..

"എല്ലടോ നോമ്പോക്കെ എങ്ങനെ??? റൂമില്‍ മെസ്സോക്കെ ഉണ്ടോ??? ..." എന്റെ ചോദ്യം...

"ഏയ്‌, നോമ്ബായത് കൊണ്ട് ഞാന്‍ മെസ്സില്‍ നിന്നൊക്കെ ഒഴിവായി, ഈ ചൂടും , ജോലിയും ടെന്‍ഷനും ഒക്കെ കഴിഞ്ഞു കിച്ചണില്‍ കേറാന്‍ പറ്റുന്നില്ല, ഭയങ്കര ക്ഷീണം...." അവന്‍ പ്രതികരിച്ചു.

"അപ്പൊ ഭക്ഷണമൊക്കെ എങ്ങനെ?? ഹോട്ടലീന്നാ???...."

"ഏയ്‌ അല്ല വൈകുന്നേരം പള്ളീല്‍ പോകും..." കൂളായി അവന്‍ പറഞ്ഞു.

"ഇപ്പൊ ഡ്യൂട്ടി കഴിഞ്ഞു പോയിട്ട് നേരെ പള്ളീ പോകുമോ ...." സുദീറിന്റെ സംശയം.

"അല്ലേടാ... ഇപ്പൊ രണ്ടു മണിക്ക് എന്റെ ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ നേരെ റൂമില്‍ പോകും. പിന്നെ കിടന്നങ്ങ് ഉറങ്ങും. ആറരക്കു എണീച്ചു നേരെ പള്ളീലേക്ക് പോകും.. അവിടെ ടെന്റ് ഉണ്ട്." അഷറഫ് പറഞ്ഞു.

"അപ്പൊ നിസ്കാരം... നോമ്പല്ലെടാ... ഖളാ ആക്കാതെ നിസ്കരിക്കണ്ടേ....???" എന്റെ സംശയം....

"രാവിലെ സുബഹി മാത്രം കുറച്ചു ലൈറ്റ് ആകും... നിനക്കറിയില്ലേ എട്ടു മണിക്ക് ഡ്യൂട്ടിക്ക് പോകാന്‍ ഏഴു മണിക്കാ എഴുന്നെല്‍ക്കുന്നെ... അപ്പൊ തന്നെ നിസ്കരിക്കും. പിന്നെ ഡ്യൂട്ടിക്കിടയില്‍ ഒരു ബ്രെയ്ക്ക്. ഉച്ചക്ക് പള്ളിയില്‍ പോയി ളുഹര്‍ നിസ്കരിക്കും, പിന്നെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയാല്‍ ആറര വരെ ഉറക്കം. പിന്നെ എണീച്ച ഉടനെ അസര്‍ നിസ്കരിക്കും. പിന്നെ പള്ളീന്ന് നോമ്പ് തുറക്കുമ്പോള്‍ ഫ്രൂട്സും ചായയും കൂടാതെ ഇപ്പൊ പാക്കറ്റ് ബിരിയാണിയും കിട്ടും. ബിരിയാണി ഞാന്‍ മാറ്റി വെക്കും. മഗ്രിബും നിസ്കരിച്ചു വരുമ്പോ അതും കൊണ്ട് വരും , രാത്രി ഇഷാ നിസ്കാരം കഴിഞ്ഞു ആ ബിരിയാണിയും തിന്നു കിടന്നുറങ്ങും.ഞാന്‍ പിന്നെ പാതി രാത്രി അത്താഴം കഴിക്കാനൊന്നും എണീക്കാരില്ല."

പിന്നെയും എന്തൊക്കെയോ വിശേഷങ്ങള്‍ പങ്കു വെച്ച് അഷറഫ് പോയി... ഞങ്ങള്‍ മുന്നോട്ട് നീങ്ങി..

"ഡാ... " സുദീറിന്റെ പരുഷമായ വിളി.."നീ എന്താ പറഞ്ഞെ??? നോമ്പ് നിങ്ങള്‍ക്കൊക്കെ പുണ്യം ഉണ്ടാകാനുള്ള മാസമാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, പട്ടിണിയുടെ വിഷമം മനസിലാക്കാനുള്ളതാണ്... മലപ്പൊറം കത്തി.. വടി വാള്, തേങ്ങാക്കൊലയാണ്... ഇപ്പൊ അവന്‍ പറഞ്ഞത് കേട്ടോ.... അതാ സത്യം"

"അതല്ല സുദീരെ... ഞാന്‍ പറയുന്നത് കേക്ക്..."

"നീ ഒന്നും പറയണ്ട മോനെ, കൊറേ കാലമായി ഞാനും കാണുന്നുണ്ട് ദുബായിലെ ഈ നോമ്പ് കാരെ, എങ്ങനെയെങ്കിലും നോമ്ബായി കിട്ടിയാ മതി ഇവര്‍ക്ക്, പിന്നെ ഒരു രൂപ ചിലവില്ല.. കാര്യമായി പണിയും ചെയ്യണ്ട... പടച്ചോനെ പറ്റിക്കുന്ന കുറെ ടീമുകള്... എന്തിനാടാ മാപ്പിളയാന്നും പറഞ്ഞു നടക്കുന്നെ..? ഇപ്പൊ കണ്ടില്ലേ... അവന്‍ പറഞ്ഞത്.. ഒരു വിധം എല്ലാവരും ഇത് പോലെ തന്നെയാ പരിപാടി.. ഇവന്മാര് രാവിലെ വൈകി എണീറ്റ് ഡ്യൂട്ടിക്ക് പോകും.. ഉച്ചവരെ ജോലി.. പിന്നെ വന്നു കിടന്നുറക്കം.. വൈകിട്ട് ഭക്ഷണം പള്ളിയില്‍ നിന്ന്... മാസം മുഴുവന്‍ ബിരിയാണിയും അരീസും... രാത്രി ഫുഡ്‌ അടിച്ചു നേരെ കേറി കിടക്കും ... പിന്നെ എണീക്കുന്നത് രാവിലെ... അത്താഴവും വേണ്ട.. ശെരിക്കും നോമ്പ് കാലത്ത് മാത്രമാ ഇവന്മാരൊക്കെ ഫ്രൂട്ട്സ് കാണുന്നത് പോലും... അതും പള്ളീന്ന് കിട്ടുന്നത്... ഏതെങ്കിലും ഒരുത്തന്‍ സ്വന്തമായി കാശ് കൊടുത്ത് വാങ്ങുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..... കാശ് ലാഭിക്കാന്‍ കാക്കാന്‍മാര്‍ക്ക് ഇങ്ങനെയും ഒരു അവസരം....."

"ഡാ.. സുദീരെ, നീ പറയുന്നത് ശെരി ആയിരിക്കാം, പക്ഷെ , ഞാന്‍ അങ്ങനെ ഒന്നും അല്ലേടാ...." എന്റെ അവസ്ഥ പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു ശ്രമം...

"എനിക്കറിയാം, അത് കൊണ്ട് തന്നെയാ നിന്നോട് ഞാന്‍ ഒരല്പം മാന്യത കാണിക്കുന്നത്... നിന്നെ പോലെ മാന്യമായി നോമ്പിനെ കാണുന്നവര്‍ ഈ ദുബായില്‍ മലയാളികള്‍ ചിലപ്പോ പത്തു ശതമാനമോ അതില്‍ കുറവോ മാത്രമേ ഉണ്ടാകൂ.... ബാക്കി തൊണ്ണൂറുശതമാനത്തിന്റെ കാര്യാ ഞാന്‍ പറഞ്ഞത്... നിനക്ക് നിഷേധിക്കാന്‍ പറ്റുമോ??? നീ വൈകുന്നേരം ആ പള്ളിയുടെ മുറ്റത്തു ഒന്ന് നോക്ക്... എന്തോരം ജനങ്ങളാ അവിടെ ബിരിയാണിക്ക് അടി ഉണ്ടാക്കുന്നത്... എന്താടാ ഇത് കാശിനു വേണ്ടി ഇങ്ങനെയും ചെയ്യുമോ ആള്‍ക്കാര്....?? അതിലൊക്കെ നല്ല എക്സിക്യൂട്ടീവ് ജോലിക്കാര് പോലും ഉണ്ട്. പാവങ്ങള്‍ക്ക് വേണ്ടി അറബികള്‍ കൊടുക്കുന്നതല്ലേ ആ ഭക്ഷണം... ??? ഞാന്‍ ഹോട്ടലില്‍ പോകണം എന്നല്ല പറയുന്നത്, എങ്കിലും സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചൂടെ??? ....ശെരിക്കും ഈ മാസത്തില്‍ എവിടെയാടാ ഭക്തി, എവിടെയാ ധര്‍മം... "

അവനു കുറ്റം പറയാന്‍ ഒരു അവസരം കിട്ടി, കേള്‍ക്കുകയല്ലാതെ നിവൃത്തി ഇല്ല. അവന്‍ പറയുന്നതില്‍ സത്യമുണ്ട് എന്നതിനാല്‍ നിശബ്ദനായി ഞാന്‍ അവനോടൊപ്പം മുന്നോട്ടു നടന്നു.. എന്നെങ്കിലും ഒരു മാറ്റം ഉണ്ടാവും എന്നാ പ്രതീക്ഷയുമായി....

**********************************************

Saturday, July 13, 2013

ഒളോടാരു മുണ്ടും... നീ മുണ്ട്വോ... ബെറ്റ്‌.???

ഓട്ടപടയില്‍ നിന്നും കുന്നുംകയ്യിലെക്ക് ഏകദേശം മൂന്ന്‍ കിലോ മീറ്റര്‍. നടക്കണം, നടത്തം ഒരു വെല്ലു വിളി തന്നെയാണ്. ടാറിംഗ് എന്നാ പരിപാടി കേട്ടറിവ് പോലും ഇല്ലാത്ത കാലം. റോഡ്‌ എന്നാല്‍ ഒരു തോടാണ്. നടുവിലൂടെ മഴ വെള്ളം ഒഴുകിപ്പോയ കനാലുകള്‍ , മഴക്കാലത്ത് തെന്നി വീഴാനും വേനല്‍ക്കാലത്ത് നിരങ്ങി വീഴാനും സാധ്യത ഉള്ള റോഡ്‌. ഇരു വശത്തും കുത്തനെ വളര്‍ന്നു നില്‍ക്കുന്ന പുല്ലും കാടുകളും. പോകുന്ന വഴിക്കുള്ള പാപ്പന്‍ ചേട്ടന്റെ കടിക്കുന്ന നായ. ഇത്രയും ദൂരം ഒറ്റയ്ക്ക് പോവുക എന്നത്, വയസറിയിക്കാത്ത എന്നെ പോലുള്ള ചെക്കന്‍മാര്‍ക്ക്‌ ഒരു വെല്ലു വിളി തന്നെ ആയിരുന്നു..

നാട്ടിലുള്ള മഖാമുകളിലെല്ലാം ഉറൂസ് എന്നാ വാര്‍ഷിക പള്ളി നേര്‍ച്ച കൊണ്ടാടുന്നത് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ ഉള്ള മാസങ്ങളില്‍ ആയിരുന്നു. മഴ കുറഞ്ഞു ഒരു വിധം നല്ല കാലാവസ്ഥ ഉള്ള ഒരു സമയമാണിത്‌.

കശുവണ്ടി കട്ട് പെറുക്കിയും , തോട്ടത്തില്‍ വീണു കിടക്കുന്ന കുരു മുളക് പെറുക്കിയും ഒരുക്കി കൂട്ടി വെക്കുന്ന ചില്ലറ നാണയങ്ങളുമായി നടന്നും ഓടിയും ഉറൂസ് നഗരിയില്‍ എത്തും. മഖാമില്‍ പൈസ ഇടണം എന്ന് പറഞ്ഞു ഉമ്മാനോടു വാങ്ങുന്ന അഞ്ചു രൂപയില്‍ നിന്നും അമ്പതു പൈസ ഭണ്ടാരത്തിലിട്ടു ബാക്കി കാശുമായി ചന്തയിലേക്ക് ഓടും. കാറിന്റെയും ലോരിയുടെയും വില കേട്ട് ഞെട്ടി അവസാനം വല്ല ബലൂണോ പീപിയോ വാങ്ങി നിരാശയോടെ വീട്ടിലേക്ക്‌ മടങ്ങുന്ന പ്രായം അല്ലെങ്കില്‍ കാലം....

കുന്നുംകൈ മഖാം ഉറൂസ്. ഞായറാഴ്ച , അവസാന ദിവസം. രാവിലെ മദ്രസ വിട്ടു വന്ന ഉടനെ പത്തര മണിയോടെ ഞങ്ങള്‍ നാല് പേര്‍ കുന്നുകൈക്ക് നടത്തം തുടങ്ങി. ഞാനും ഫൈസലും പിന്നെ റാഫിയും വേറെ ആരോ ഒരാളും കൂടെ ഉണ്ടായിരുന്നു. ശെരിക്കു ഓര്‍ക്കുന്നില്ല.

ഓടി തോല്പ്പിച്ചും, ഒരു ഇല പറിച്ചെടുത്ത് അത് പോലത്തെ ഇല മറ്റുള്ളവരോട് പെട്ടെന്ന് കണ്ടെത്താന്‍ പറഞ്ഞും , കൂകിയും ചിരിച്ചും , കല്ലെടുത്ത് കാട്ടിലെറിഞ്ഞും, ആടിപാടി ഞങ്ങള്‍ പോവുകയായിരുന്നു. മേലടക്കം ജങ്ക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ എചിലാം കയം വരെ ഇറക്കമാണ്. ഈ ഇറക്കത്തില്‍ വീഴാതെ താഴെ എത്തുക എന്നുള്ളത് ഞങ്ങളെ പോലുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു സംഭവം തന്നെ ആണ്.

ഇറക്കം തുടങ്ങിയ ഉടനെ ദൂരെ നിന്നും ഒരു പെണ്‍കുട്ടി നടന്നു വരുന്നത് കണ്ടു. ഞായറാഴ്ച പള്ളിയില്‍ പോയി വരുന്ന ഏതോ ഒരു അച്ചായത്തി കുട്ടി. വളരെ ഫാഷന്‍ ഉള്ള, സുന്ദരിയായ ചുരിദാര്‍ ഇട്ട കയ്യില്‍ ഒരു തടിച്ച പുസ്തകം മാറോട് ചേര്‍ത്ത് പിടിച്ചു നടന്നു വരുന്ന ഒരു പെണ്ണ്.

ഉടനെ ബെറ്റ് വന്നു . "ടാ ഒളോടു ആര് മുണ്ടും..? മുണ്ടുന്നോനു എന്റെ വക നാരങ്ങ സോഡാ.."

ഒരു പെണ്ണിനോട് പ്രേമം തോന്നി സംസാരിക്കാനുള്ള ഒരു മാനസിക നിലയോന്നും ഞങ്ങള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും പെണ്ണിനോട് സംസാരിക്കുന്നത് സെക്സിനെ കുറിച്ചും പ്രണയത്തെ കുറിച്ചും മാത്രമായിരിക്കും എന്നതും , പരിചയമില്ലാത്ത ഒരു പെണ്ണിനോട് സംസാരിക്കുക എന്നാല്‍ ഹിമാലയം കീഴടക്കുന്നതിനേക്കാള്‍ വലിയ സംഭവം ആണെന്നും പെണ്ണുങ്ങളോട് എന്ത് പറഞ്ഞാലും അവര്‍ ചെരുപ്പ് ഊരി തല്ലുകയോ കൂവി വിളിച്ചു ആള്‍ക്കാരെ കൂട്ടുകയോ ചെയ്യും എന്നൊകെ ഉള്ള 'പൊതു ധാരണ' ഞങ്ങള്‍ക്കും ഉണ്ടായിരുന്നു.

"ടാ ബേണ്ടാ ട്ടാ , ഏതോ ചേട്ടത്തി പെണ്ണ് പള്ളീ പോയിട്ട് ബെരുന്നതാ.. ബെറുതെ കൊയപ്പാകണ്ടാ.."

"പോടാ ആടന്നു ധൈര്യോ ഉള്ള ആരിക്കും മുണ്ടാ... ബെറുതെ മുണ്ടിയാ പോരാ ഓള് അയിനു മറുപടി പറേണം.. കുന്നുംകീ എത്തിയാ നാരങ്ങാ സോടാ ഒറപ്പ്.." സംസാരിക്കുന്നവന് അടി ഉറപ്പാക്കുന്ന നിയമങ്ങള്‍...!!

"ഡാ നീ പറയോ ഒളോട് ബിശ്യം..?? നീ പരയുഒ??? ബേം പറ, അപ്പെ ണ്ണ് ഇങ്ങേത്താനായി" അങ്ങോട്ടും ഇങ്ങോട്ടും ചോദിച്ച്തല്ലാതെ ആരും തയ്യാറായില്ല.

പെട്ടെന്ന് ഫൈസല് പറഞ്ഞു ''ഞാന്‍ ബിശ്യം പറയാ... നാരങ്ങാ സോഡാ ഒറപ്പല്ലേ.. പെറ്റിക്കരത്‌ "..

എല്ലാരും ഞെട്ടി... കൂട്ടത്തില്‍ ചെറുത് ഫൈസലാണ്. ആ പെണ്ണിന്റെ സൈസ് കണ്ടിട്ട് അവളുടെ ഒരു അടി പോലും കൊള്ലാനുള്ള ആരോഗ്യ സ്ഥിതി അവനില്ല.

അവന്‍ തീരുമാനം ഉറപ്പിച്ചതോടെ ഞെട്ടിപ്പോയ ഞങ്ങള്‍ , എന്തോ താഴെ വീണ പോലെ നിലത്തിരുന്നു മണ്ണില്‍ തപ്പിക്കൊണ്ടിരുന്നു. ഫൈസല്‍ മുന്നോട്ടു തന്നെ, പിന്നോട്ടില്ല. പടച്ചോനെ ..

അവന്‍ എങ്ങനെ അത് അവളോട്‌ പറയും .., എന്തൊക്കെ ചീത്ത അവള്‍ പറയും, .എങ്ങനെ അവള്‍ തല്ലും എന്നുള്ള ഒരു തരം വീര്‍പ്പു മുട്ടല്‍.

ഞങ്ങളില്‍ നിന്ന് ഒരു പത്തു മീറ്റര്‍ ദൂരത്ത് മുഖാ മുഖം അവരെത്തി.

പെട്ടെന്ന് ഫൈസല് അവളുടെ അടുത്തേക്ക് നീങ്ങി , ഞങ്ങളൊക്കെ പേടി കൊണ്ട് പകുതി അടഞ്ഞു പോയ കണ്ണോടെ നിലത്തിരുന്നു അവണെ പാളി നോക്കി.

"ഏണെ സമയം എത്ര ആയേ...??"

"പതിനൊന്നേ കാല്..."

തല്ലു കൊള്ലാതെ, ഭാവ മാറ്റമില്ലാതെ ഫൈസല്‍ മുന്നോട്ടു നടന്നു പോകുമ്പോള്‍ 'ഓന്‍ ബിശ്യം ഇങ്ങനെ' പറഞ്ഞതിന്റെ ഷോക്കില്‍ നിലത്ത് വീണു പോയ ഞങ്ങള്‍ ആ പെണ്ണ് കാണാതെ തുണിയുടെ മണ്ണ് തട്ടുകയായിരുന്നു.

***********************************************************************


Wednesday, July 10, 2013

റമദാനില്‍ ഗ്രീറ്റിംഗ് കാര്‍ഡുകളിലെ ചിത്രങ്ങള്‍.....

റമദാനില്‍ ഭക്ഷണവും, ഈന്തപ്പഴവും, ചന്ദ്രക്കലയും, പള്ളി മിനാരങ്ങളും മാത്രമേ ഷെയര്‍ ചെയ്യാനുള്ളൂ എന്ന് ആര്കെങ്കിലും സംശയം തോന്നിയാല്‍ അതിനു തെറ്റ് പറയാന്‍ സാധിക്കില്ല, കാരണം ഇന്നെവിടെയും കാണുന്നത് അത് മാത്രമാണ്. ശെരിക്കും ഇതാണോ റമദാന്‍????. ഇതിനു എനിക്ക് പറയാനുള്ള മറുപടി ഇതാണ്.

റമദാന്‍ എന്നത് ഒരു ആഘോഷമല്ല മറിച്ചു അത് ഒരു ജീവിത രീതി ആണ്, അതായത് മനസിനെയും ശരീരത്തെയും നിയന്ത്രിച്ചു ദൈവ സ്മരണയില്‍ ജീവിക്കുന്ന ഒരു മാസം. അതൊരു അനുഭവം ആണ്. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കില്ലെന്ന് തീരുമാനിക്കുന്ന ഒരവസ്ഥ. അവനനോടുള്ള ഒരു വെല്ലു വിളി, അതിലൂടെ വിശപ്പിന്റെ കാഠിന്യം മനസില്ലക്കുക, കൂടുതല്‍ പ്രാര്തനയിലൂടെയും സല്കര്‍മങ്ങളിലൂടെയും ദൈവ പ്രീതിക്ക് വേണ്ടി പ്രയതിനിക്കുക. അതിലൂടെ ജീവിത വിജയം നേടുക.

ഒരു ഗ്രാഫിക് ടെസൈനെര്‍ അയാളുടെ കലാ സൃഷ്ടി മനോഹരമാക്കാന്‍ പല വഴികളും ഉപയോഗിക്കുന്നു, അതിലൊന്നാണ് മനോഹരമായ ചിത്രങ്ങള്‍. ഓരോ ആഘോഷങ്ങള്‍ക്കും അതില്‍ നിന്നുള്ള ആഘര്‍ഷനീയം എന്ന് തോന്നുന്ന അല്ലെങ്കില്‍ അയാളുടെ കയ്യില്‍ ലഭ്യമായിട്ടുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ആ കലാ സൃഷ്ടി അയാള്‍ മനോഹരമാക്കാന്‍ ശ്രമിക്കുന്നു. ഇത്തരം സമയങ്ങളില്‍ അയാള്‍ എന്ത് ചിത്രങ്ങള്‍ ഉപയോഗിക്കുന്നു എന്നത് അയാളുടെ സ്വാതന്ത്ര്യം ആണ്. കണ്ണിനു സുഖം നല്‍കുന്ന ഒരു കലാ സൃഷ്ടി നല്‍കിയാല്‍ അത് എല്ലാവരും ഷെയര്‍ ചെയ്തു പോകുന്നു. അതിന്റെ സന്ദേശം എന്താണെന്ന് ആരും ചിന്തിക്കാറില്ല. അതിനുള്ള നല്ല ഉദാഹരണമാണ് ഓണത്തിനു എല്ലാവരും പൂക്കളം വെച്ചുള്ള ആശംസാ കാര്‍ഡുകള്‍ ഷെയര്‍ ചെയ്യുന്നു, ക്രിസ്തുമസിനു ഉണ്ണിയേശുവിന്റെയും പുല്കൂടിന്റെയും ചിത്രങ്ങള്‍, വാലന്റൈന്‍സ് ഡേയില്‍ ഹൃദയത്തിന്റെ ചിത്രം, വിഷുവിനു കണിയുടെ / കൊന്ന പൂക്കളുടെ ചിത്രങ്ങള്‍ , ഗള്‍ഫിനെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മരുഭൂമിയും, കേരളത്തിനെ കുറിച്ച് പറയുമ്പോള്‍ തെങ്ങും കായലും , ഇതൊക്കെ ആ ആഘോഷത്തിന്റെ അല്ലെങ്കില്‍ സംഭവത്തിന്റെ മുഴുവനായ സന്ദേശം ഉള്‍കൊള്ളുന്നുണ്ട് എന്ന് ആര്‍ക്കും പറയാന്‍ സാധിക്കില്ല. ഏതൊരു സംഭവം ആയാലും അതില്‍ ഉള്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ചിത്രം ടെസൈനര്മാര്‍ ഉപയോഗിചിരിക്കും, അതിനര്‍ത്ഥം ആ ചിത്രത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമാണ് ആ സംഭവം എന്നല്ല, മറിച്ചു ആ സംഭവത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് ആ ചിത്രം. ആ ചിത്രം മാത്രമാണ് ആ സംഭവം എന്ന് ധരിക്കുന്നത് ശെരിയല്ല.

ഇസ്ലാം 'കലാ' പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നില്ല, എങ്കിലും പ്രോത്സാഹിപ്പിക്കുന്നില്ല, ചില കാര്യങ്ങള്‍ ശക്തമായി നിരോധിച്ചിട്ടുമുണ്ട്. ഇനി ആഘോഷ വേളകളിലെ ഗ്രീറ്റിംഗ് കാര്‍ഡുകള്‍ കൈമാറ്റം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം അത് കൈമാറ്റം ചെയ്യുന്ന ആളിനാണ്. ബന്ധു മിത്രാധികളെ സന്ദര്‍ശിക്കലും സമ്മാനങ്ങള്‍ കൈമാറ്റം ചെയ്യലും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഇസ്ലാമില്‍. ഇത് വഴി വ്യക്തി ബന്ധങ്ങള്‍ ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയാണ്. പക്ഷെ ഇത്തരം സമ്മാനങ്ങളിലോ സന്ദേശങ്ങളിലോ ഏതെങ്കിലും വസ്തുക്കളുടെ 'ചിത്രങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നില്ല, പകരം മനോഹരമായ കയ്യെഴുത്തു എല്ലായിടത്തും വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്, ഉപയോഗിക്കുന്നുമുണ്ട്.(Calligraphy). ഇസ്ലാമികമായ കാര്യങ്ങള്‍ ഒരിടത്തും ചിത്രങ്ങളിലൂടെ പഠിപ്പിക്കുന്നില്ല പക്ഷെ എഴുത്തിലൂടെ ഉണ്ട് താനും. ഇന്നത്തെ സാങ്കേതിക സൗകര്യം ഉപയോഗപ്പെടുത്തി മുസ്ലിങ്ങളില്‍ പെട്ടവര്‍ ചിത്രങ്ങള്‍ ഉപയോഗിച്ച് ഇസ്ലാമിക സന്ദേശങ്ങള്‍ കൈമാരുന്നതിന്റെ ആധികാരികത ചോദ്യം ചെയ്യപെടെണ്ടതാണ്. അതിനു ചരിത്രപരമായ അടിത്തറ ഇല്ല. അതിനു എവിടെയും അന്ഗീകാരവും കിട്ടില്ല. കൂടാതെ ഇത്തരം ഗ്രീടിംഗ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്യുന്നത് മുഴുവന്‍ മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാ മതത്തില്‍ പെട്ട ടെസൈനര്മാരും ഉണ്ട്. അത് കൊണ്ട് തന്നെ ഏതെങ്കിലും ഇസ്ലാമിക കാര്യം ഒരു ചിത്രത്തിലൂടെ നോക്കി കാണാന്‍ ശ്രമിക്കുന്നത് പ്രായോഗികം അല്ല. അവസാനമായി റമദാനിന്റെ സന്ദേശം കൈമാറാന്‍ എന്തെങ്കിലും ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് അനുവദിക്കുന്നില്ല. മത പരമായ അറിവില്ലായ്മയോ, ആധുനിക ലോകത്തിനനുസരിച്ചു ഇസ്ലാമിലും മാറ്റങ്ങള്‍ കൊണ്ട് വരാനുള്ള ഗൂഡ ശ്രമങ്ങളോ, അല്ലെങ്കില്‍ തന്റെ മതത്തിന്റെ വിധി വിലക്കുകള്‍ അറിയാതെ തന്റെ സന്ദേശം മനോഹരമാക്കാന്‍ വേണ്ടി ചെയ്യുന്ന ലളിതമായ വിഡ്ഢിത്തമോ ആയിരിക്കാം ഇത്.

അവസാനമായി ...... ഞാന്‍ നിങ്ങള്‍ക്കയച്ച ഗ്രീറ്റിംഗ് കാര്‍ഡിലൂടെ നിങ്ങള്‍ എന്റെ മതത്തെ വിലയിരുത്താതിരിക്കുക, മറിച്ചു അതിലൂടെ എന്നെ വിലയിരുത്തുക. കാരണം നിങ്ങള്ക്ക് അത് അയച്ചിരിക്കുന്നത് ഞാനാണ്. എന്റെ മതമല്ല..... എല്ലാവര്ക്കും റമദാന്‍ ആശംസകള്‍.

Monday, July 8, 2013

ട്രെയിനില്‍ കണ്ട അമ്മച്ചി...

പയ്യന്നൂരിലേക്ക് പോകാനായി ഏറണാകുളത്തു നിന്ന് വണ്ടി കേറിയതായിരുന്നു. കമ്പാര്‍ട്ട്മെന്റില്‍ കാര്യമായി വേറെ ആരും ഇല്ല, കയറിയത് മുതല്‍ ശ്രദ്ധിച്ചതാ.. ഡോറിന്റെ അടുത്തുള്ള സീറ്റില്‍ ഒരു അമ്മച്ചി വളരെ സങ്കടപ്പെട്ടിരിക്കുന്നു. കാര്യമറിയാനായി ഒരു തരം ചൊറിച്ചില്‍... ഞാന്‍ പതുക്കെ അമ്മച്ചിയുടെ അടുത്ത് ചെന്നു.

''അമ്മച്ചിയെ... എന്തുവാ ഇങ്ങനെ വ്യാകുലപ്പെട്ടിരിക്കുന്നെ ?.. എവിടുന്നാ വരണേ..?'' കുടുംബത്തില്‍ പിറന്ന അമ്മച്ചിയായത് കൊണ്ട് നല്ല രീതിയില്‍ തന്നെയാണ് മറുപടി പറഞ്ഞത്‌.

''ഓ എന്നാ പറയാനാ മാനേ... കോട്ടയത്ത്‌ എന്റെ മകനുണ്ടേ.. അവിടെ പോയതാ ..''

''പിന്നെന്താ ഇങ്ങട്‌ പോന്നേ ...അവിടെത്തന്നെ നിക്കാര്‍ന്നില്ലേ..?'

'"ഓ.. അവന്റെ പെണ്ണുമ്പിള്ള ശരിയല്ല മാനേ... വീട്ടിലെ ഒരു ജോലിയും അവള് ചെയ്യത്തില്ല.. എല്ലാം അവന്‍ തന്നെ ചെയ്യണം.. തുണി അലക്കണം, വീട് വൃത്തിയാക്കണം, കൊച്ചുങ്ങളെ കുളിപ്പിക്കണം.. എല്ലാം അവന്‍ തന്നെ ചെയ്യണം.. എന്നെ അവള് വേലക്കാരിയെ പോലെയാ കാണുന്നത്... എനിക്കവിടെ നിക്കാന്‍ പറ്റത്തില്ല മോനെ ..... വല്ല്യ കഷ്ടപ്പാടാ....അത് കൊണ്ട് ഞാനിങ്ങു പോന്നു.'

'എനിപ്പോ.... എങ്ങടാ പോണേ..?'' സ്വാഭാവികമായ എന്റെ സംശയം."

''അതേയ് മാനേ, എന്റെ മകളെ കെട്ടിച്ചത് കണ്ണൂര് ആണേ..അവിടുത്തോട്ടു പോകുവാ.."

"അപ്പൊ അവിടെ അമ്മച്ചിക്ക് സുഖാണാ...?"

"പിന്നല്ലാതെ... എന്റെ മകളുടെ കെട്ടിയോന്‍ നല്ലവനാ... അവളെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. അവന്‍ തന്നെ വീട്ടിലെ പണിയെല്ലാം ചെയ്യും, തുണിയലക്കും , ഭക്ഷണം ഉണ്ടാക്കും, വീട് വൃത്തിയാക്കും ..എല്ലാം ചെയ്യും ... എന്റെ കാലിനു കുഴംബിട്ടു തരും ....എല്ലാം ചെയ്യും ...അത് കൊണ്ട് എനിക്കവിടെ നല്ല സുഖാ.....

"