Saturday, October 25, 2014

മിന്ഷാ എന്ന സത്യസന്ധന്‍

പണ്ട് പണ്ട് ഒരു രാജ്യത്ത് മിന്ഷാ എന്ന് പേരുള്ള ഒരു യുവാവും അമ്മയും ജീവിച്ചിരുന്നു. കൃഷിപ്പണി ചെയ്തും വിറകു വെട്ടിയും ആണ് മിന്ഷാ തന്റെ വൃദ്ധ മാതാവിനെ പരിപാലിച്ചിരുന്നത്.

അങ്ങനെ ഒരു ദിവസം ഗ്രാമത്തില്‍ രാജാവിന്റെ ഭടന്മാര്‍ വന്നു പെരുമ്പറ മുഴക്കി ഒരു സന്ദേശം അറിയിച്ചു. മക്കളില്ലാത്ത രാജാവ് തന്റെ കാല ശേഷം രാജ ഭരണം ഏല്‍പ്പിക്കാന്‍ ഒരാളെ തേടുന്നു. ആരോഗ്യമുള്ള ആര്‍ക്കും ചില പരീക്ഷകളില്‍ വിജയിച്ചാല്‍ രാജാവിന്റെ പിന്തുടര്‍ച്ചക്കാരനാകാം.

അങ്ങനെ മാതാവിന്റെ അനുവാദവും വാങ്ങി മിന്ഷാ മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ കൊട്ടാരത്തിലേക്ക് യാത്രയായി. ആയോധന കലയിലും രാജാവിന്റെ എല്ലാ  പരീക്ഷകളിലും അതി സമര്‍ത്ഥരായ അഞ്ചു പേര്‍ വിജയിച്ചു. അതിലൊരാള്‍ മിന്ഷാ ആയിരുന്നു. രാജ് കൊട്ടാരത്തില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ ആരംഭിച്ചു.  ഇനി നടത്താന്‍ മത്സരങ്ങളില്ല.  രാജ ഭരണം ഒരാളെ മാത്രമേ ഏല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. രാജാവ് ചിന്താകുലനായി.  അങ്ങനെ അവസാനം രാജാവ് കടുത്ത ഒരു പരീക്ഷണം കൂടി നടത്താന്‍ തീരുമാനിച്ചു.

അഞ്ചു പേരെയും വിളിച്ചു കുറച്ചു  വിത്തുകളും ഒരു ചെടിച്ചട്ടിയും നല്‍കി. എന്നിട്ട് പറഞ്ഞു "നിങ്ങള്‍ ഈ വിത്തുകള്‍ മുളപ്പിച്ചു ഈ ചെടിച്ചട്ടിയില്‍ വളര്‍ത്തുക. ആറു മാസം കഴിഞ്ഞിട്ട് കൊണ്ട് വരിക. തിരിച്ചു വരാത്തവര്‍ക്ക് കടുത്ത ശിക്ഷ ഉണ്ടായിരിക്കുന്നതാണ്"

അങ്ങനെ ആറു മാസം കഴിഞ്ഞു വരാം എന്ന് പറഞ്ഞു എല്ലാവരും പിരിഞ്ഞു പോയി. വീട്ടിലെത്തിയ ഉടനെ മിന്ഷാ  വിത്ത്‌ നട്ടു വെള്ളവും നനച്ചു. പക്ഷെ മാസം ഒന്ന് കഴിഞ്ഞിട്ടും വിത്തുകള്‍ ഒന്നും മുളച്ചില്ല. മാസം മൂന്നു കഴിഞ്ഞിട്ടും രാജാവ് കൊടുത്ത് വിത്തുകള്‍ മുളച്ചില്ല. അവസാനം തന്റെ കൂടെ മത്സരത്തിനുള്ള മറ്റുള്ളവരുടെ ഗ്രാമങ്ങളില്‍ ചെന്ന് മിന്ഷാ അന്വേഷണം നടത്തി. എല്ലാവരുടെ ചെടിച്ചട്ടിയില്‍  വിത്തുകള്‍ മുളച്ചു ചെടികളായി വളര്‍ന്നു നില്‍ക്കുന്നത് കണ്ട മിന്ഷാ നിരാശനായി.

അവസാനം ആറു മാസം കഴിഞ്ഞു, അഞ്ചു പേരെയും രാജാവ് രാജ സദസില്‍ വിളിപ്പിച്ചു. ഓരോരുത്തരും അവരവരുടെ ചെടിച്ചട്ടികളുമായി രാജാവിന്റെ മുഖം കാണിച്ചു. ഏറ്റവും ഒടുവിലായി മിന്ഷാ മാതാവിനോടൊപ്പം രാജ സന്നിധിയിലെത്തി. ചെടിയോന്നുമില്ലാത്ത വെറും ചെടിച്ച്ചട്ടിയുമായി എത്തിയ മിന്ഷായെ കണ്ടു കൂടെയുള്ളവര്‍ ചിരിച്ചു. മത്സരത്തില്‍ താന്‍ തോറ്റു പോയല്ലോ എന്ന ചിന്ത മിന്ഷായെ കൂടുതല്‍ തളര്‍ത്തി.

രാജാവ് എഴുന്നള്ളി ഓരോ ചെടിച്ചട്ടിയും പരിശോദിച്ചു. അവസാനം മിന്ഷായുടെ ചെടിയില്ലാത്ത ചട്ടി കണ്ടപ്പോള്‍ രാജാവ് ചോദിച്ചു
"ഞാന്‍ തന്ന വിത്തുകള്‍ നീ എന്ത് ചെയ്തു...?"
"തിരു മനസ് പൊറുക്കണം, ആ വിത്തുകള്‍ ഒന്നും തന്നെ മുളച്ചില്ല. എന്റെ ഈ വൃദ്ധ മാതാവും ദൈവവും അതിനു സാക്ഷികളാണ്. അടിയനോട്‌ മാപ്പാക്കണം"

രാജാവ് സിംഹാസനത്തില്‍ ഉപവിഷ്ടനായി. അല്‍പ നേരത്തെ ആലോചനക്കു ശേഷം അദ്ദേഹം മിന്ഷായെ തന്റെ പിന്തുടര്‍ച്ചക്കാരനായി പ്രഖ്യാപിച്ചു. എന്നിട്ട് അതിനുള്ള കാരണവും അദ്ദേഹം വിവരിച്ചു.
"ഞാന്‍ നിങ്ങള്ക്ക് തന്നത് പുഴുങ്ങിയ വിത്തുകളായിരുന്നു, വിദഗ്ദ്ധരായ കര്‍ഷകര്‍ മുളക്കില്ല എന്ന് ഉറപ്പാക്കിയ വിത്തുകളായിരുന്നു അവ. രാജ ഭരണം കിട്ടാന്‍ വേണ്ടി എല്ലാവരും മുളക്കാത്ത വിത്തിന് പകരം മറ്റു വിത്തുകള്‍ മുളപ്പിച്ചു ചെടികലാക്കി കൊണ്ട് വന്നപ്പോള്‍ മിന്ഷാ മാത്രം സത്യസന്തത കാണിച്ചു. അതില്‍ നാം തൃപ്തനായിരിക്കുന്നു. അതിനാല്‍ നമ്മുടെ പിന്തുടര്‍ച്ചക്കാരനായി നാം മിന്ഷായെ നിയമിച്ചിരിക്കുന്നു... ആരവിടെ ... കള്ളത്തരം കാണിച്ച മറ്റു നാല് പേരെയും തുറങ്കിലടക്കൂ...."

അങ്ങനെ രാജാവിന്റെ കാല ശേഷം സത്യസന്ധനായ മിന്ഷാ വര്‍ഷങ്ങളോളം ആ രാജ്യത്തെ ഭരണാധികാരിയായി വാണു.

"ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ വന്നാലും സത്യത്തെ മുറുകെ പിടിക്കുക"

No comments:

Post a Comment